ബൊളീവിയയിൽ കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം തകർന്നു, 15 മരണം
ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്‍റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർ മരിച്ചു. മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റു. സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറുകയായിരുന്നെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു.
അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോഡിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അപകടത്തെ തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചു.