

''മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കും"; മോദിയുടെ വമ്പൻ പ്രഖ്യാപനം
ക്വലാലംപുർ: പ്രധാനമന്ത്രി ദാതോ സെറി അൻവർ ഇബ്രാഹിമിന്‍റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. 2015നു ശേഷം മോദിയുടെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്.
മോദിയെ ദാതോ സെറി അൻവർ ഇബ്രാഹിമിനൊപ്പം മലേഷ്യൻ മാനവവിഭവ ശേഷി മന്ത്രി ദാതോ ശ്രീരമണൻ രാമകൃഷ്ണനും മലേഷ്യൻ വിദേശകാര്യ ഉപമന്ത്രി ദാതോ ലുക്കാനിസ്മാൻ ബിൻ അവാങ് സൗനിയും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് ഇരു രാജ്യങ്ങളുടെയും പാരമ്പര്യം വിളിച്ചോതുന്ന വർണാഭമായ സാംസ്കാരിക സ്വീകരണവും നൽകി. ദാതോ സെറി അൻവർ ഇബ്രാഹിമിന്‍റെ കാറിലാണ് മോദി യാത്ര ചെയ്തത് എന്നതും ഏറെ ശ്രദ്ധ നേടി.
2024ൽ രൂപീകൃതമായ ഇന്ത്യ- മലേഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസി, ഇൻഡോ- പസഫിക് വിഷൻ, വിഷൻ മഹാസാഗർ എന്നിവയുടെ പ്രധാന സ്തംഭമാണ് ഇന്ത്യ- മലേഷ്യ ബന്ധം. അതു കൂടുതൽ ശക്തിപ്പെടുത്തുന്നതിലുള്ള ശക്തമായ പ്രതിബദ്ധതയാണ് മോദിയുടെ ഈ സന്ദർശനം.