Representative image
Representative image

അജ്ഞാത വസ്തു സ്പ്രേ ചെയ്ത് മുഖംമൂടി സംഘം; ക്യാനഡയിൽ ഹിന്ദി സിനിമ പ്രദർശിപ്പിച്ച തിയെറ്ററുകൾ ഒഴിപ്പിച്ചു

ചൊവ്വാഴ്ച മൂന്നു തിയെറ്ററുകളിലാണ് ഒരേ രീതിയിലുള്ള സംഭവം നടന്നത്.
Published on

ടൊറന്‍റോ: ക്യാനഡയിൽ ഹിന്ദി സിനിമ പ്രദർശിപ്പിച്ച തിയറ്ററുകളിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം അജ്ഞാത വസ്തു സ്പ്രേ ചെയ്തതായി റിപ്പോർട്ട്. തിയെറ്ററിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് പൊലീസ് ഇടപെട്ട് തിയെറ്ററുകൾ എല്ലാം തന്നെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച മൂന്നു തിയെറ്ററുകളിലാണ് ഒരേ രീതിയിലുള്ള സംഭവം നടന്നത്. വോഗനിലുള്ള സിനിമാ കോംപ്ലക്സ്, ബ്രാംപ്റ്റണിലെ തിയെറ്റർ, സ്കാർബോറോ ടൗൺ‌ സെന്‍ററിലെ തെയറ്റർ എന്നിവിടങ്ങളിലാണ് അജ്ഞാത സംഘം പൊടി വിതറിയത്. വോഗനിൽ മാസ്കും തലമൂടിയുള്ള വസ്ത്രവും ധരിച്ചെത്തിയ രണ്ടു പേർ തിയെറ്ററിനുള്ളിൽ അജ്ഞാത വസ്തുക്കൾ സ്പ്രേ ചെയ്തു. അൽപ്പ സമയത്തിനകം തിയെറ്ററിനുള്ളിലുണ്ടായിരുന്നവർക്ക് ചുമയും ശ്വാസതടസവും അനുഭവപ്പെട്ടു.

സംഭവം നടക്കുമ്പോൾ 200 പേരോളം തിയെറ്ററിനുള്ളിലുണ്ടായിരുന്നു. ആർക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. പൊലീസ് എത്തും മുൻപേ തന്നെ മുഖം മറച്ചെത്തിയവർ സ്ഥലം വിട്ടിരുന്നു. പീൽ, ടൊറന്‍റോ പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നു തിയെറ്ററുകളിലും ഒരേ സമയത്താണ് അജ്ഞാതർ എത്തി സ്പ്രേ ചെയ്തതെന്നാണ് നിലവിലുള്ള നിഗമനം. അന്വേഷണം തുടരുകയാണ്. സംഭവത്തിനു പുറകിൽ വിദ്വേഷമാണോ എന്നതിൽ വ്യക്തതയില്ല.

logo
Metro Vaartha
www.metrovaartha.com