
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരം ശനിയാഴ്ച; സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ബുധനാഴ്ച പൊതുദർശനം
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ഓടെയാവും സംസ്‌കാരച്ചടങ്ങുകൾ നടത്തുക. വത്തിക്കാനിൽ ചേർന്ന കർദിനാൾ യോഗത്തിനു ശേഷമാണ് സംസ്‌കാരത്തീയതി ഔദ്യോഗികമായി അറിയിച്ചത്.
ബുധനാഴ്ച സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ഓടെയാവും പൊതുദർശനം. പോപ്പിന്‍റെ മരണ വാർത്ത ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുക.
വത്തിക്കാന്‍റെ രാഷ്ട്രത്തലവൻ കൂടിയായ മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് സിറ്റി സ്റ്റേറ്റിൽ 9 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പയുടെ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും, കല്ലറയിൽ ലാറ്റിൻ ഭാഷയിൽ 'ഫ്രാൻസിസ്' എന്ന് മാത്രം എഴുതിയാൽ മതിയാകുമെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.