

വലിയ മുക്കുവന്‍റെ മോതിരമണിഞ്ഞ് ലിയോപതിനാലാമൻ പാപ്പ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപ്പാപ്പ ഇന്നു സ്ഥാനമേറ്റു. പ്രാദേശിക സമയം രാവിലെ പത്തിന്(ഇന്ത്യൻ സമയം പകൽ 1.30) ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിച്ചു. പ്രധാന ബലിവേദിയിലേയ്ക്ക് കർദ്ദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തി.
ആദ്യ മാർപ്പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്‍റെ തൊഴിലിനെ അനുസ്മരിച്ച് മുക്കുവന്‍റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിൽ അണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്. കുർബാനയ്ക്കു ശേഷം പോപ്പ് മൊബീലിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രത്തലവന്മാർ ഉൾപ്പടെ ഇരുന്നൂറിലധികം വിദേശ പ്രതിനിധികളാണ് എത്തിയിട്ടുള്ളത്. ലിയോ പാപ്പയുടെ ജന്മനാടായ അമെരിക്കയിൽ നിന്നും പ്രവർത്തന ഭൂമിയായ തെക്കേ അമെരിക്കയിലെ പെറുവിൽ നിന്നും നിരവധി വിശ്വാസികൾ വത്തിക്കാനിലെത്തി. മുൻഗാമിയായ ഫ്രാൻസിസ് പാപ്പയുടെ പാത പിന്തുടരുമെന്ന് ലിയോ പതിനാലാമന്‍റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.