സുസു: ജപ്പാനിലെ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 62 ആയി. തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പുതുവത്സര ദിനത്തിലാണ് ജപ്പാനിൽ ഭൂകമ്പം ഉണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പം ഉണ്ടായ ഇഷികാവയിലും സമീപ പ്രദേശങ്ങളിലും ഇപ്പോഴും വെള്ളം, വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയെൊന്നു പുനഃസ്ഥാപിക്കാൻ ആയിട്ടില്ല.
മരണപ്പെട്ടവരിൽ 29 പേരും വാജിമ സിറ്റിയിൽ ഉള്ളവരാണ്. സുസുവിലുള്ള 22 പേരും മരിച്ചിട്ടുണ്ട്. നിരവധി പേർക്ക് കാര്യമായ പരുക്കുകൾ പറ്റിയിട്ടുണ്ട്. പരുക്കേറ്റവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ഇതിനു മുൻപും ഭൂകമ്പം ഉണ്ടായിട്ടുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതയുണ്ടായിരുന്നു.
ഭൂകമ്പം ഉണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗങ്ങളെക്കുറിച്ചും മറ്റും മുൻകൂർ ധാരണയുണ്ടായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രക്ഷാപ്രവർത്തനത്തിനായി ആയിരം സൈനികരെയാണ് ജപ്പാൻ പ്രദേശ്ത്ത വിന്യസിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.