
റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1037 ആയി ഉയർന്നതായി മൊറോക്കോ സർക്കാർ സ്ഥിരീകരിച്ചു. 1200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. രക്ഷാ പ്രവർത്തനം തുടരുകയാണ്. തകർന്നു വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മൂലം ഭൂചലനം ഉണ്ടായ പല പ്രദേശങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് ഉണ്ടായത്. സെക്കൻഡുകളോളം ഭൂചലനത്തിന്‍റെ പ്രകമ്പനം നില നിന്നതായി പ്രദേശവാസികൾ പറയുന്നു. റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. മരുകേഷിന്‍റെ സമീപ പ്രദേശമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.