

എക്സിനു വൻ പിഴ
File photo
വാഷിങ്ടൺ: അമെരിക്കൻ കോടീശ്വരൻ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിനെതിരെ യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയതിനെ രൂക്ഷമായി വിമർശിച്ച് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും. ഡിജിറ്റൽ നിയമങ്ങൾ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂണിയൻ എക്സിനു 120 മില്യൺ യൂറോ പിഴ ഇട്ട സംഭവത്തിലാണ് അമെരിക്ക ശക്തമായി രംഗത്തെത്തിയത്.
സെൻസർഷിപ്പ് വഴി അമെരിക്കൻ കമ്പനികളെ ആക്രമിക്കരുതെന്നായിരുന്നു വാൻസിന്‍റെ പ്രതികരണം. യൂറോപ്യൻ യൂണിയൻ എക്സിനെതിരെ പിഴ ഈടാക്കിയത് ഒരു കമ്പനിക്കെതിരായ നിലപാടാണെന്നു പറയാൻ കഴിയില്ലെന്നും ഇത് അമെരിക്കൻ ജനതയ്ക്കും അമെരിക്കൻ ഐടി കമ്പനികൾക്കും എതിരെയുള്ള വിദേശ സർക്കാരുകളുടെ ആക്രമണമെന്നായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.
യൂറോപ്യൻ യൂണിയൻ അവരുടെ കമ്മീഷൻ ഡിജിറ്റൽ സർവീസ് ആക്റ്റ് പ്രകാരം ചുമത്തിയ ആദ്യ പിഴയായിരുന്നു എക്സിനെതിരെ ചുമത്തിയ 120 ബില്യൺ യൂറോ. ഡിജിറ്റൽ സർവീസ് ആക്റ്റ് ലംഘിച്ചു എന്നതാണ് എക്സിനു പിഴ ഈടാക്കാനായി യൂറോപ്യൻ യൂണിയൻ മുന്നോട്ടു വെച്ച വാദം.എന്നാൽ സെൻസർഷിപ്പ് എന്ന അമെരിക്കൻ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും എക്സിന്‍റെ സുതാര്യതയെയാണ് അത് ചോദ്യം ചെയ്യുന്നതെന്നുമായിരുന്നു യൂറോപ്യൻ യൂണിയൻ ടെക്നോളജി കമ്മീഷണർ ഹെന്ന വിർക്കുനെന്‍റെ പ്രതികരണം.