
ഗാസ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണം: മാർപ്പാപ്പ
file photo
വത്തിക്കാൻ സിറ്റി: ഏറെക്കാലമായി തുടരുന്ന ഗാസയിലെ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആഗോള കത്തോലിക്കാ സഭാധിപൻ ലിയോ പതിനാലാമൻ മാർപ്പാപ്പ. വത്തിക്കാനിൽ ആരാധനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് മാർപ്പാപ്പ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കു നേരെ ആക്രമണമുണ്ടാകുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മാർപ്പാപ്പയുടെ പ്രസ്താവന.
ഗാസയിലെ കത്തോലിക്കാ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്കു വേണ്ടി പ്രാർഥിക്കുന്നു. യുദ്ധത്തിന്‍റെ മൃഗീയത ഉടൻ അവസാനിപ്പിക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.
ഗാസയിൽ ഓരോ ദിവസവും ആക്രമണം വർധിപ്പിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നടപടിയിൽ അമെരിക്കയും ശക്തമായ നിലപാടുകൾ കൈക്കൊള്ളുന്നതായാണ് പുറത്തു വരുന്ന പ്രതികരണങ്ങളിൽ നിന്നു മനസിലാകുന്നത്. ഈ സാഹചര്യത്തിലാണ് യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന മാർപ്പാപ്പയുടെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്.
യുദ്ധത്തിൽ തകർന്ന രാഷ്ട്രത്തിന്‍റെ നേതാവ് "ഒരു ഭ്രാന്തനെപ്പോലെ പെരുമാറുകയാണെന്നും' എല്ലാറ്റിലും എപ്പോഴും ബോംബാക്രമണം നടത്തുകയാണെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ "ട്രംപിന്‍റെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തും' എന്ന് വൈറ്റ് ഹൗസ് പ്രതിനിധികൾ കൂട്ടിച്ചേർത്തിരുന്നു. നെതന്യാഹുവിന്‍റെ നടപടികൾക്കെതിരെ ഓരോ ദിവസവും പ്രതിഷേധങ്ങൾ വർധിക്കുന്നതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.