
ലാഹോർ: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്ത് അക്രമം അഴിച്ചു വിട്ട് പാക്കിസ്ഥാൻ ടെഹ്‌രീക് ഇൻസാഫ് (പിടിഐ) അനുകൂലികൾ. റാവൽപിണ്ടിയിലെ പാക് സൈനിക ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഇമ്രാനെ പിന്തുണയ്ക്കുന്നവർ പാഞ്ഞു കയറിയത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ലാഹോറിലെ സൈനിക കമാൻഡറുടെ വസതിയിലേക്കും ആൾക്കൂട്ടം ഇടിച്ചു കയറി.
ഇമ്രാനെ അറസ്റ്റ് ചെയ്തതായുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ പാക്കിസ്ഥാനിലെ പല നഗരങ്ങളിലായി വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. പലയിടങ്ങളിലും പ്രതിഷേധം അക്രമത്തിലേക്കു കടന്നു. പിടിഐ പ്രവർത്തകർ കറാച്ചിയിൽ സർക്കാർ വാഹനങ്ങൾ കത്തിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലാഹോറിൽ സൈനിക കമാൻഡറുടെ വസതിയിലേക്ക് ഇരച്ചെത്തിയ പിടിഐ അനുഭാവികൾ വസതിയുടെ ഗേറ്റും ജനലും തകർത്തു.
പ്രധാന റോഡുകളെല്ലാം പ്രതിഷേധകാരികൾ കൈയടക്കിയതോടെ ലാഹോർ മറ്റു പ്രവിശ്യകളിൽ നിന്നും ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. സംഘർഷാവസ്ഥ നിയന്ത്രിക്കാനായി പ്രദേശത്ത് സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസത്തേക്ക് കൂട്ടം കൂടുന്നത് പ്രദേശത്ത് വിലക്കിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അക്രമങ്ങൾ പടരുന്ന പ്രദേശങ്ങളിൽ മൊബൈൽ നെറ്റ് വർക്ക്, ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്.
പാക് മന്ത്രി റാണ സനുല്ലായുടെ വീട്ടിലേക്ക് പ്രതിഷേധകാരികൾ കല്ലേറ് നടത്തി. മുൾട്ടാൻ, ഝാങ്, ഗുജ്‌റാൻ വാല, ഷെയ്ഖുപുര, കസൂർ, ഖനേവാൾ, വേഹാരി, ഹഫീസാബാദ് എന്നീ നഗരങ്ങളിലും സംഘർഷാവസ്ഥ നില നിൽക്കുകയാണ്.