
ബസുകൾ കത്തിച്ചു, ട്രെയിനുകൾ തടഞ്ഞു; ഫ്രാൻസിലെ തെരുവുകളിൽ പ്രതിഷേധം, 200 പേർ അറസ്റ്റിൽ
പാരിസ്: പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനു കീഴിൽ പുതിയ പ്രധാനമന്ത്രി അധികാരമേറ്റതിനു പിന്നാലെ ഫ്രാൻസിൽ കലാപം പൊട്ടി പുറപ്പെട്ടു. ബുധനാഴ്ച പാരിസിലെ വിവിധ നഗരങ്ങളിൽ പ്രകടനക്കാർ റോഡുകൾ ഉപരോധിക്കുകയും തീയിടുകയും കലാപക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. റെന്നസിൽ ഒരു ബസ് കത്തിച്ചതായും വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിച്ചതായും തെക്ക് പടിഞ്ഞാറൻ മേഖലയിൽ ട്രെയിൻ സർവീസ് തടസപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
ജനവരുദ്ധ തീരുമാനങ്ങളിലൂടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയുമാണ് ഫ്രാൻസ് കടന്നു പോവുന്നത്. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനും അദ്ദേഹത്തിന്‍റെ സർക്കാരിനുമെതിരായ പൊതുജന രോഷമാണ് അക്രമത്തിലേക്ക് കടന്നത്. "എല്ലാം തടയുക" എന്ന ബാനറിൽ ആയിരക്കണക്കിന് ആളുകൾ തെരുവുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ, പ്രതിഷേധത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ 200-ലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു.
20 മാസത്തിനുള്ളിൽ അഞ്ചാമത്തെ പ്രധാനമന്ത്രിയായാണ് ഫ്രാൻസിൽ ചൊവ്വാഴ്ച സെബാസ്റ്റ്യൻ ലെകോർനു അധികാരത്തിലെത്തിയത്. ഫ്രാന്‍സ്വ ബെയ്റോ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ ചെവ്വാഴ്ചയാണ് പുറത്തായത്.
അവിശ്വാസ വോട്ടെടുപ്പില്‍ 364 എംപിമാരാണ് ബെയ്റോവിനെതിരെ വോട്ടു ചെയ്തത്. 194 പേര്‍ അനുകൂലിച്ചു. 74 കാരനായ ബെയ്റോ പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് ഒമ്പതു മാസം മാത്രമേ ആയിരുന്നുള്ളൂ. ബെയ്റോവിന്‍റെ മുൻഗാമി മിഷെല്‍ ബാര്‍ന്യേ വെറും മൂന്നു മാസം മാത്രം പദവിയിലിരുന്ന ശേഷം കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ വോട്ടെടുപ്പിലാണു പുറത്തായത്.
രണ്ട് പൊതുഅവധിദിനങ്ങള്‍ റദ്ദാക്കുക. പെന്‍ഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് ഫ്രാന്‍സ്വ ബെയ്റോ ബജറ്റില്‍ നടപ്പിലാക്കിയത്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിച്ച് പരിഹാരമായാണ് ബെയ്റോവിൻ മുന്നോട്ട് വച്ചെങ്കിലും പ്രതിപക്ഷം ഇത് ആയുധമാക്കുകയായിരുന്നു.