
ഇന്ത്യൻ വിദ്യാർഥിയെ കൈകൾ ബന്ധിച്ച് നാടുകടത്തി
kunal jain
ന്യൂവാർക്ക് (ന്യൂജേഴ്സി): ന്യൂവാർക്ക് വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെ കൈകൾ ബന്ധിച്ച് നിലത്തു കെട്ടിയിട്ട് നാടുകടത്തിയ വിഷയത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്ത്യൻ അമെരിക്കൻ സാമൂഹിക സംരംഭകനായ കുനാൽ ജെയിൻ എക്സിൽ പങ്കിട്ട വീഡിയോ വൈറലായി. വിദ്യാർഥി കരയുന്നതും അധികാരികൾ ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നതും ഇതിൽ കാണാം. വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഹെൽത്ത് ബോട്ട്സ് എഐ പ്രസിഡന്‍റ് ജയിൻ ദുരിതമനുഭവിക്കുന്ന വിദ്യാർഥിയുടെ ഫോട്ടോ പങ്കിട്ട് രംഗം വിവരിച്ചു.
വിദ്യാർഥി ഹരിയാൻവിയിൽ സംസാരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. എനിക്കു ഭ്രാന്തില്ല, ഈ ആളുകൾ എന്നെ ഭ്രാന്തനാക്കാൻ ശ്രമിക്കുകയാണ് എന്നു പറഞ്ഞു നിലവിളിച്ചു കരഞ്ഞ വിദ്യാർഥിയോട് അമെരിക്കൻ സർക്കാർ കാണിക്കുന്നതിനെ മനുഷ്യ ദുരന്തം എന്നാണ് ജയിൻ വിശേഷിപ്പിച്ചത്. സാധുവായ വിസയുമായാണ് വിദ്യാർഥി അമെരിക്കയിൽ എത്തിയത്. എന്നാൽ ഇമിഗ്രേഷൻ അധികാരികളെ തങ്ങളുടെ വരവിന്‍റെ ഉദ്ദേശം പറഞ്ഞു മനസിലാക്കുന്നതിൽ വിദ്യാർഥി പരാജയപ്പെട്ടു.
സമാനമായ സംഭവങ്ങൾ ഇപ്പോൾ അമെരിക്കയിൽ പതിവാണെന്നും പ്രതിദിനം മൂന്നു നാലു കേസുകളിലെങ്കിലും സാധുവായ വിസുയമായി എത്തിയ ഇന്ത്യൻ വിദ്യാർഥികളെ കുറ്റവാളികളാക്കി കൈ കെട്ടി വൈകുന്നേരത്തെ വിമാനത്തിൽ തിരിച്ചയയ്ക്കുന്നത് പതിവാണെന്നും ജയിൻ കൂട്ടിച്ചേർക്കുന്നു. ഈ പാവം കുട്ടിയുടെ രക്ഷിതാവിന് അവനെന്താണിപ്പോൾ സംഭവിക്കുന്നതെന്നറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് ആ വിദ്യാർഥിക്കായി ജയിൻ പൊതുജന സഹായം അഭ്യർഥിച്ചത്.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സോഷ്യൽ മീഡിയയിലെ ഈ പോസ്റ്റുകൾ ശ്രദ്ധിക്കുകയും ഈ വിഷയത്തിൽ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2009 നും 2024നുമിടയിൽ 15,564 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും രഹസ്യമായിട്ടായിരുന്നു. എന്നാലിപ്പോൾ ബലപ്രയോഗത്തിലൂടെയാണ് ഇതു നടക്കുന്നത്.