

ഖമെയ്നിക്ക് അമെരിക്കൻ ആക്രമണ ഭീതി
file photo
അമെരിക്കൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെയ്നി കഴിഞ്ഞ 37 വർഷമായി പിന്തുടർന്നു പോന്ന ഒരു പ്രധാന ആചാരത്തിൽ മാറ്റം വരുത്തി. പതിവായി ടെഹ്റാനിലെ ഇമാം ഖൊമേനി മുസല്ലയിൽ വച്ച് വെള്ളിയാഴ്ച പ്രസംഗം നടത്തിയിരുന്ന ഖമെയ്നി ഇത്തവണ സുരക്ഷാ കാരണങ്ങളാൽ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറിയതായാണ് റിപ്പോർട്ടുകൾ.
മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ സുരക്ഷ മുൻ നിർത്തിയാണ് ഇത്തരം ഒരു അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്. അമെരിക്കയുടെയോ ഇസ്രയേലിന്‍റെയോ ഭാഗത്തു നിന്ന് നേരിട്ട് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് ഈ മുൻകരുതൽ.
സാധാരണയായി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും പ്രാർഥനകൾക്ക് നേതൃത്വം നൽകുമ്പോഴും ജനങ്ങൾക്കിടയിൽ സജീവമായിരുന്ന ഖമെയ്നി പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഇത്തരം ഒരു പിൻവാങ്ങൽ നടത്തുന്നത്. ഇത് ഇറാന്‍റെ ഉള്ളിലെ നിലവിലെ ആശങ്കയുടെയും ജാഗ്രതയുടെയും പ്രതിഫലനമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ പ്രമുഖ നേതാക്കളുടെ സുരക്ഷ ഇറാൻ കർശനമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇറാന്‍റെ തിരിച്ചടികൾ ഏതു രീതിയിൽ ആയിരിക്കുമെന്ന കാര്യത്തിൽ വൻ ചർച്ചകളാണ് ആഗോള തലത്തിൽ നടക്കുന്നത്. ഖമെയ്നിയുടെ ഈ നിർണായക മാറ്റം ഇറാന്‍റെ പ്രതിരോധ തന്ത്രങ്ങളിൽ വന്ന വലിയ മാറ്റത്തിന്‍റെ സൂചന കൂടിയായി ലോകരാജ്യങ്ങൾ കാണുന്നു.