ഹോർമൂസ് കടലിടുക്ക് സുരക്ഷാ ചർച്ചയ്ക്ക് മോദിയും നഹ്യാനും

ഷെയ്ഖിനെ സഹോദരൻ എന്ന് സംബോധന ചെയ്ത മോദി യുഎഇ ജനതയ്ക്ക് മുൻ കൂട്ടി പെരുന്നാൾ ആശംസകൾ നേർന്നു
UAE President Sheikh Mohammed bin Zayed Al Nahyan and Prime Minister Narendra Modi

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും  പ്രധാനമന്ത്രി നരേന്ദ്ര മോദിയും

file photo

Updated on

പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ ദീർഘസംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര ബന്ധത്തിന് അപ്പുറം ഷെയ്ഖിനെ സഹോദരൻ എന്ന് സംബോധന ചെയ്ത മോദി യുഎഇ ജനതയ്ക്ക് മുൻ കൂട്ടി പെരുന്നാൾ ആശംസകൾ നേരുകയും ചെയ്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നതും നിഷ്കളങ്കരായ മനുഷ്യരുടെ ജീവനെടുക്കുന്നതുമായ എല്ലാത്തരം ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി യുഎഇ പ്രസിഡന്‍റിനെ അറിയിച്ചു.

മേഖലയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനായുള്ള ആഗോള ശ്രമങ്ങളിൽ ഇന്ത്യ സജീവമായ പങ്കു വഹിക്കുമെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ യുഎഇയുമായുള്ള നയതന്ത്ര സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ആഗോള സാമ്പത്തിക ക്രമത്തെയും ഊർജ്ജ വിപണിയെയും നിയന്ത്രിക്കുന്ന ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമായി നിലനിർത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും ഗൗരവകരമായ ചർച്ചകൾ നടത്തി.

യുദ്ധ സാഹചര്യത്തിൽ കടൽപ്പാതകൾ തടസപ്പെടുത്തുന്നത് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ വ്യാപാരത്തെയും ഇന്ധന ഇറക്കുമതിയെയും ബാധിക്കും എന്നതിനാൽ ഈ മേഖലയിൽ ഫ്രീ നാവിഗേഷൻ (സൗജന്യവും സുരക്ഷിതവുമായ ജലഗതാഗതം) ഉറപ്പാക്കാൻ സംയുക്തമായി പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

പശ്ചിമേഷ്യയിൽ എത്രയും വേഗം സ്ഥിരതയും സുരക്ഷയും കൊണ്ടു വരുന്നതിനായി രണ്ട് രാഷ്ട്രത്തലവന്മാരും പരസ്പര ധാരണയിലെത്തി. സംഘർഷം വ്യാപിക്കുന്നത് തടയാൻ ഇന്ത്യയുടെ ഇടപെടൽ നിർണായകമാകും എന്ന വിലയിരുത്തലുകൾക്കിടെയാണ് അതീവ നയതന്ത്ര പ്രാധാന്യമുള്ള ഈ ചർച്ച നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com