
ഡോണൾഡ് ട്രംപ്-കിയർ സ്റാർമർ
getty images
ലണ്ടൻ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിക്കൊണ്ട് ഉടനടി യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സമ്മർദ്ദത്തിലാണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ട് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് .എണ്ണ വില കുറഞ്ഞാൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ യുക്രെയ്നിൽ നിന്നു പിന്മാറാൻ നിർബന്ധിതനാകും എന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലായിരുന്നു ഈ പ്രസ്താവന.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്കു നല്ല ബന്ധമുണ്ടായിട്ടും റഷ്യൻ എണ്ണ വാങ്ങുന്നത് കാരണം ഇന്ത്യയ്ക്ക് ഉയർന്ന നികുതി ചുമത്തിയതിനെ കുറിച്ചും ട്രംപ് വെളിപ്പെടുത്തി. യൂറോപ്യൻ യൂണിയൻ റഷ്യൻ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളും റഷ്യൻ ഫോസിൽ ഇന്ധനങ്ങളും ദ്രവീകൃത പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് തുടരുന്നുണ്ടെന്നു സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാത്ത ബ്രിട്ടനെ ട്രംപ് പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ മാസം പുടിനെ അലാസ്കയിലേയ്ക്കു ക്ഷണിച്ചതിൽ ഖേദം ഉണ്ടോ എന്ന ചോദ്യത്തിന് “ഇല്ല”എന്നു മാത്രമായിരുന്നു ട്രംപിന്‍റെ മറുപടി. ആ കൂടിക്കാഴ്ച യുദ്ധത്തിൽ കാര്യമായി യാതൊരു നേട്ടവുമുണ്ടാക്കിയില്ലെന്നും അത് റഷ്യയ്ക്ക് യുദ്ധ മുഖത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സമയം നൽകിയെന്നും വിമർശകർ അഭിപ്രായപ്പെട്ടു.