

ബോർഡ് ഒഫ് പീസിലേയേ്ക്കുള്ള ട്രംപിന്‍റെ ക്ഷണം നിരസിച്ച് വത്തിക്കാൻ
file photo
വത്തിക്കാൻ സിറ്റി: ഗാസ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ബോർഡ് ഒഫ് പീസിലേയ്ക്കുള്ള ക്ഷണം വത്തിക്കാൻ നിരസിച്ചു. ഗാസ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ആദ്യം തയാറാക്കിയ പദ്ധതി പിന്നീട് ട്രംപിന്‍റെ സ്വന്തം ആഗോള സമാധാന വേദിയായി വിപുലീകരിച്ചതോടെ പലരും ഈ പദ്ധതിയിൽ ഉൾപ്പെടുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.
നിലവിലെ ബോർഡിന്‍റെ ഘടനയെയും പ്രവർത്തന പരിധിയെയും കുറിച്ച് ആശങ്കയുണ്ടെന്ന സൂചനയാണ് വത്തിക്കാൻ ഇതിലൂടെ നൽകുന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധി നിയന്ത്രണം യുഎൻ മുഖേനയാണ് നടപ്പാക്കേണ്ടതെന്ന് വത്തിക്കാന്‍റ സ്റ്ററ്റ് സെക്രട്ടറി കാർഡിനൽ പിയത്രോ പരോളിൻ പ്രതികരിച്ചു. ട്രംപ് നിർദേശിച്ചിരിക്കുന്ന ബോർഡിൽ പരിഹരിക്കപ്പെടേണ്ട നിർണായക വിഷയങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് അധ്യക്ഷനായ ഈ ബോർഡിൽ അംഗങ്ങളെ നിയമിക്കുന്നതും അജണ്ട നിശ്ചയിക്കുന്നതും സാമ്പത്തിക കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നതും പ്രസിഡന്‍റിന് തന്നെ അധികാരമായിരിക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഈ ഘടന അന്താരാഷ്ട്ര സംവിധാനങ്ങളെ പിന്നിലാക്കുമെന്ന ആശങ്ക പല രാജ്യങ്ങളും പ്രകടിപ്പിച്ചിരുന്നു.
വത്തിക്കാന്റെ തീരുമാനത്തെ ‘ദുഃഖകരം’ എന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. സമാധാന ശ്രമങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ബോര്‍ഡിന് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രതികരിച്ചു.