തിരിച്ചടിയുണ്ടായിട്ടും പിന്മാറാതെ നെതന്യാഹു
getty images
ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി
ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി തിങ്കളാഴ്ച നടത്തും. ഉച്ചകോടിക്കു മുന്നോടിയായി ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടത്തി.
ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള കരട് പ്രമേയം ഈ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ച് വിശദ ചർച്ച നടത്തി. സൗദി, തുർക്കി, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഇതിനായി ഖത്തറിൽ എത്തിക്കഴിഞ്ഞു.
ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ അമെരിക്ക സന്തോഷിക്കുന്നില്ല:യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
getty images
അതേ സമയം ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ അമെരിക്ക സന്തോഷിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടു. എന്നാൽ ഇസ്രയേലുമായുള്ള തങ്ങളുടെ ബന്ധം പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ യുഎൻ രക്ഷാസമിതിയുടെ ആക്രമണത്തെ അപലപിക്കുന്ന പ്രസ്താവനയിൽ അമെരിക്കയും പങ്കാളിയായിരുന്നു.
ഖത്തറിലെ ഹമാസ് വേട്ട ഇസ്രയേൽ-യുഎസ് നയതന്ത്ര ബന്ധത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്നാണ് വിലയിരുത്തൽ.2023 ഒക്റ്റോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ച ഗ്രൂപ്പിനെതിരെ പൂർണ വിജയം നേടാനുള്ള ഒരു പ്രധാന നീക്കമായിരുന്നു ഖത്തറിലെ ഹമാസ് വേട്ട.
ഹമാസ് നേതാക്കൾ രക്ഷപ്പെട്ടതായി വാർത്തകൾ വന്നതോടെ ഈ നീക്കം പരാജയപ്പെട്ടതായി കരുതുന്നു. ഈ വ്യോമാക്രമണം വൈറ്റ് ഹൗസുമായുള്ള ബന്ധം വഷളാക്കുകയും യുഎസിന്‍റെ പ്രധാന സഖ്യ കക്ഷിയും സംഘർഷത്തിലെ മധ്യസ്ഥനുമായ ഖത്തറിനെ പ്രകോപിപ്പിക്കുകയും ചെയ്തു. എന്നാൽ തിരിച്ചടിയുണ്ടായിട്ടും നെതന്യാഹു തന്‍റെ നിലപാടിൽ നിന്നു പിന്മാറാൻ തയാറല്ല.