

ഇറാന്‍റെ മരവിപ്പിച്ച ഫണ്ടുകൾ ഭീകരവാദത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ല: വാൻസ്
വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇറാന്‍റെ മരവിപ്പിച്ച ഫണ്ടുകൾ പുനരുജ്ജീവിപ്പിച്ചാലും അവ ഭീകരവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്ന് അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്. ഇത്തരം ഫണ്ടുകൾ ഭീകരവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസിനു കഴിയുമെന്ന് സ്വിറ്റ്സർലണ്ടിൽ യുഎസ്-ഇറാൻ ചർച്ചകൾക്കു ശേഷം വാൻസ് പ്രതികരിച്ചു.
ഭാവിയിൽ ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിക്കാനുള്ള സാഹചര്യം വന്നാൽ ആ പണം ഇറാന്‍ ജനങ്ങളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നതെന്നും ഭീകരവാദത്തിന് ധനസഹായം നൽകാൻ ഉപയോഗിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാൻ യുഎസിനു കഴിയുമെന്നും വാൻസ് ഓർമിപ്പിച്ചു.
ഇത്തരം ഫണ്ടുകൾ ഭീകരവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസിനു കഴിയുമെന്ന് വാൻസ്
അമെരിക്കയും ഇസ്രയേലും ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിനു വിരാമമിടാനായി കഴിഞ്ഞയാഴ്ച ഒപ്പു വച്ച പ്രാഥമിക ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ ആരംഭിച്ചത്. രണ്ടു മാസത്തെ ചർച്ചാ കാലയളവിന്‍റെ ആദ്യ ഘട്ടമായിരുന്നു ഇത്.
ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഇറാനെതിരായ വിവിധ തരത്തിലുള്ള ഉപരോധങ്ങൾ ക്രമേണ അവസാനിപ്പിക്കുമെന്നും നിലവിൽ മരവിപ്പിച്ചിട്ടുള്ളതോ നിയന്ത്രണത്തിൽ ആക്കിയിട്ടുള്ളതോ ആയ ഇറാന്‍റെ ഫണ്ടുകളും ആസ്തികളും ഉപയോഗിക്കാൻ അനുവദിക്കുമെന്നും അമെരിക്ക സമ്മതിച്ചതാണ്.
കരാറിലെ ഈ വ്യവസ്ഥകളെ വിമർശിക്കുന്നത് തെറ്റായ റിപ്പോർട്ടിങ്ങിന്‍റെ ഫലമാണെന്നും വാൻസ് അഭിപ്രായപ്പെട്ടു. 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ അമെരിക്കൻ പിന്തുണയുള്ള ഭരണാധികാരിയായിരുന്ന മുഹമ്മദ് റിസാ അധികാരത്തിൽ നിന്നു പുറത്താക്കപ്പെട്ടതു മുതൽ ഇറാൻ അമെരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്കും ആസ്തി മരവിപ്പിക്കലിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഇറാന്‍റെ മരവിപ്പിച്ച ആസ്തികളുടെ കൃത്യമായ മൂല്യം ഔദ്യോഗികമായി വ്യക്തമല്ല. എന്നാൽ വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇത് 100 ബില്യൺ മുതൽ 123 ബില്യൺ വരെയാണ്. ട്രംപിന്‍റെ മരുമകനും മുതിർന്ന ഉപദേഷ്ടാവുമായ ജാരെദ് കുഷ്നറും സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തറും പാക്കിസ്ഥാനും ചേർന്ന് ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള ഫോർമുല മുന്നോട്ടു വച്ചതായും വാൻസ് വ്യക്തമാക്കി.