

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട
filed photo
മിന്ന( നൈജീരിയ): നൈജീരിയയിലെ കസുവാൻ-ദാജി ഗ്രാമത്തിൽ തോക്കുധാരികൾ ആക്രമണം നടത്തി 30 പേരെ കൊലപ്പെടുത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുട്ടികളടക്കം നിരവധി പേരെ തട്ടിക്കൊണ്ടു പോയി. എന്നാൽ ഭീകരരുടെ കൂട്ട വെടിവയ്പിൽ ഇതിലുമേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഗ്രാമവാസികൾ വ്യക്തമാക്കുന്നത്.
തോക്കിൻ മുനയ്ക്കു മുന്നിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് കുഞ്ഞുങ്ങളടക്കമുള്ളവരെ തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച വൈകിട്ട് നൈജർ സംസ്ഥാനത്തെ ബോർഗുമേഖലയിലെ കസുവാൻ-ദാജി ഗ്രാമത്തിലാണ് തോക്കു ധാരികൾ പ്രദേശവാസികൾക്കു നേരെ വെടിയുതിർത്തത്.
കച്ചവടകേന്ദ്രങ്ങളും നിരവധി വീടുകളും തോക്കുധാരികൾ തകർത്തതായി നൈജർ പൊലീസ് വക്താവ് വാസിയൂ അബിയോഡൂൺ പ്രസ്താവനയിൽ പറഞ്ഞു. മരണ സംഖ്യ 37 ആണെന്നാണ് നാട്ടുകാർ പറയുന്നത്. ഇനിയും ഇത് ഉയരാൻ സാധ്യതയുണ്ടെന്നും നിരവധി പേരെ കാണാനില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കി. പ്രദേശത്ത് തെരച്ചിലിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചതായി അധികൃതർ പറയുമ്പോൾ ഇതു വരെ ഒരു ഉദ്യോഗസ്ഥരും ഈ മേഖലയിൽ എത്തിയിട്ടില്ലെന്ന് ഗ്രാമവാസികൾ വ്യക്തമാക്കുന്നു.
ആക്രമണം നടന്ന മേഖലയിലെ കൊണ്ടഗോറ കത്തോലിക്കാ രൂപതാ വക്താവ് ഫാ.സ്റ്റീഫൻ കബീരം ,തോക്കു ധാരികൾ 40ലധികം പേരെ വെടിവച്ചു കൊന്നതായും തട്ടിക്കൊണ്ടു പോയവരിൽ ചിലർ കുട്ടികളാണെന്നും പറഞ്ഞു. തുടർച്ചയായി ക്രൈസ്തവ സഭാംഗങ്ങൾക്കെതിരെ ആക്രമണമുണ്ടാകുന്ന മേഖലയാണിത്.
ആക്രമണത്തിനു മുമ്പ് ഒരാഴ്ചക്കാലം ഭീകരർ സമീപ പ്രദേശങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു എന്ന് പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട ഒരു തദ്ദേശീയൻ മാധ്യമങ്ങളോടു പറഞ്ഞു. ആക്രമണം മൂന്നു മണിക്കൂറോളം നീണ്ടു നിന്നതായും മൃതദേഹങ്ങൾ പോലും വീണ്ടെടുക്കാൻ ഭീതിയാണെന്നും വേദനയോടെയാണ് ഗ്രാമവാസികൾ പറയുന്നത്.
ശനിയാഴ്ച കസുവാൻ-ദാജി ഗ്രാമത്തിൽ ആക്രമണം നടന്നത് പാപ്പിരി സമൂഹത്തിനടുത്താണ്. നവംബറിൽ കത്തോലിക്കാ സ്കൂളിൽ നിന്ന് 300ലധികം സ്കൂൾ കുട്ടികളെയും അവരുടെ അധ്യാപകരെയുമാണ് തട്ടിക്കൊണ്ടു പോയത്. കസുവാൻ-ദാജിയിൽ ആക്രമണം നടത്തിയ അക്രമികൾ കാബെ ജില്ലയിലെ നാഷണൽ പാർക്ക് വനത്തിൽ നിന്നാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.