

ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് നിഴൽ യുദ്ധം നടത്തുന്നു: പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ്
file photo
ലാഹോർ: ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് പാക്കിസ്ഥാനെതിരേ നിഴൽ യുദ്ധം നടത്തുന്നു എന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാൻ. പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷം അതിരൂക്ഷമായതിനു പിന്നാലെയാണ് പാക് മന്ത്രി ആരോപണവുമായി രംഗത്തെത്തിയത്.
എന്നാൽ തെളിവുകൾ ഒന്നുമില്ലാതെയാണ് മന്ത്രിയുടെ ഈ ആരോപണം. ഫ്രാൻസ് 24 ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഖാജ ആസിഫിന്‍റെ അടിസ്ഥാന രഹിതമായ ആരോപണം. ഡൽഹിയും കാബൂളും കാബൂളിലെ തീവ്രവാദ സംഘടനകളും ഇപ്പോൾ ഒരേ നിലപാടിലാണെന്നു പറഞ്ഞ പാക് മന്ത്രി അഫ്ഗാനിസ്ഥാനെക്കൊണ്ട് പാക്കിസ്ഥാനെ ആക്രമിപ്പിക്കുന്നത് ഇന്ത്യയാണോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നു മറുപടി പറഞ്ഞു. എന്നാൽ ഇത്രമേൽ ഗൗരവതരമായ ആരോപണത്തിനു പിന്നിൽ എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മന്ത്രി നൽകിയില്ല.
"ഇന്ത്യ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്ന് നമുക്കറിയാം. അവര്‍ ഇത് നിഷേധിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അവര്‍ക്ക് കാബൂളുമായി വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങള്‍ ഇപ്പോള്‍ ഒരു നിഴല്‍ യുദ്ധത്തെ നേരിടുകയാണ്, ഞങ്ങള്‍ അതിനെ അതിജീവിക്കും’ എന്നായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം.
വ്യാഴാഴ്ച രാത്രി അഫ്ഗാന്‍ സൈന്യം പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ പല സൈനിക പോസ്റ്റുകളും താലിബാന്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. നേരത്തെ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇത്.