

മൊജ്തബ ഖമനേയി ഇപ്പോൾ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നു ട്രംപ്
file photo
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അമെരിക്ക ഇറാന്‍റെ ഏറ്റവും ഉന്നത തലത്തിലുള്ള ഒരു വ്യക്തിയുമായി ചർച്ചകൾ നടത്തുകയാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ ഈ ചർച്ചകൾ ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനെയിയുമായിട്ടല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകവേയായിരുന്നു ട്രംപ് ഇറാനിലെ ഒരു പ്രധാന നേതാവുമായി ചർച്ച നടക്കുന്നു എന്ന വിവരം പുറത്തു വിട്ടത്.
ഇറാനിലെ നേതൃത്വത്തിന്‍റെ ഒന്നാം നിരയും രണ്ടാം നിരയും ഏതാണ്ടു പൂർണമായും തങ്ങൾ നശിപ്പിച്ചു എന്നു എന്നാൽ ഇപ്പോൾ ചർച്ച നടത്തുന്നത് അവിടുത്തെ ഏറ്റവും ബഹുമാന്യനായ നേതാവുമായിട്ടാണെന്നും ട്രംപ് അവകാശപ്പെട്ടു. തന്‍റെ വിശ്വസ്തരായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറുമാണ് ഈ നിർണായക ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത്. എന്നാൽ ഇറാന്‍റെ ഭാഗത്തു നിന്ന് ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല.
മൊജ്തബ ഖമനേയിയുമായാണോ ചർച്ച എന്ന സിഎൻഎൻ റിപ്പോർട്ടറായ കൈറ്റ്ലൻ കോളിൻസിന്‍റെ ചോദ്യത്തിന് "ഇല്ല, പരമോന്നത നേതാവുമായല്ല' എന്നായിരുന്നു ട്രംപിന്‍റെ മറുപടി. മൊജ്തബ ഖമനേയി ഇപ്പോൾ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നും ഇടയ്ക്കിടെ അദ്ദേഹത്തിന്‍റെ പേരിൽ ചില പ്രസ്താവനകൾ വരുന്നതല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഭരണകൂടത്തിനുള്ളിലെ അധികാര ഘടനയിൽ വൻ മാറ്റങ്ങൾ വന്നിരിക്കുന്നു എന്നാണ് ട്രംപിന്‍റെ പ്രസ്താവന സൂചിപ്പിക്കുന്നത്. പരമോന്നത നേതാവിനെ മറികടന്ന് മറ്റൊ പ്രമുഖ വ്യക്തിയുമായി ചർച്ച നടത്തുന്നത് ഇറാന്‍റെ ആഭ്യന്തര രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങൾക്ക് കാരണമാകുമെന്നാണ് സൂചന. അഞ്ചു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ രഹസ്യ നേതാവുമായുള്ള ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ എത്രത്തോളം വിജയിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.