

യുഎസ് സുപ്രീം കോടതി വിധി
file photo
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് ഇതുവരെ നികുതിയിനത്തിൽ പിരിച്ചെടുത്ത ഏകദേശം 17,500 കോടി രൂപ (175 ബില്യൺ ഡോളർ) ആർക്കു ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ ചൂടേറിയ ചർച്ച. നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്ന 6-3 ഭൂരിപക്ഷ വിധിയാണ് ട്രംപ് ഭരണകൂടത്തിനു തിരിച്ചടിയായത്.
ഇത്രയും വലിയ തുക ഖജനാവിൽ നിന്ന് തിരികെ നൽകേണ്ടി വരുന്നത് യുഎസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് സങ്കീർണമായ നിയമ-സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കമ്പനികൾക്കും ഇറക്കുമതിക്കാർക്കും ഈ തുക തിരികെ ലഭിക്കുമെന്നതാണ് വിധിയുടെ പ്രധാന വശം. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഭാഗങ്ങൾ, വാഹന ഘടകങ്ങൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയവ വിദേശത്തുനിന്ന് കൊണ്ടുവരുമ്പോൾ ഉയർന്ന തീരുവ നൽകേണ്ടി വന്ന ആയിരക്കണക്കിന് അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾ റീഫണ്ടിനായി അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കയറ്റുമതിക്കാരെക്കാൾ, അമേരിക്കയിൽ ഈ സാധനങ്ങൾ എത്തിക്കുന്നതിനായി നികുതി നേരിട്ട് കെട്ടിവെച്ച അമേരിക്കൻ കമ്പനികൾക്കായിരിക്കും ഈ തുകയുടെ സിംഹഭാഗവും ലഭിക്കുക. എന്നാൽ പോലും, ഈ തിരിച്ചടവ് പ്രക്രിയ അത്ര എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നികുതി റദ്ദാക്കിയ കോടതി ഉത്തരവ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ നിയമപോരാട്ടങ്ങൾ നടന്നേക്കാം.
കൂടാതെ, തീരുവകൾ പുനഃസ്ഥാപിക്കാൻ ബദൽ നിയമങ്ങൾ ഉപയോഗിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതും സാഹചര്യം സങ്കീർണ്ണമാക്കുന്നു. എങ്കിലും, ഈ വിധി ആഗോള വ്യാപാര രംഗത്ത് അമേരിക്കയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ ഐടി, ഫാർമ, ടെക്സ്റ്റൈൽ മേഖലകളിലെ കയറ്റുമതിക്കാർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഇത് വലിയ ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ.