
തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇറാൻ വിഷയം ചർച്ച ചെയ്യുമെന്ന് ട്രംപ്
file photo
വാഷിങ്ടൺ: ആണവ പദ്ധതി പുനപ്പരിശോധിക്കുന്നതിനോ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുന്നതിനോ ഇറാൻ സമ്മതിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആണവ പരിപാടി പുനരാരംഭിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ഇറാൻ അധികൃതർ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും എയർഫോഴ്സ് വൺ വിമാനത്തിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇറാന്‍റെ ആണവ പരിപാടി ശാശ്വതമായി പിന്നോട്ടു പോയെന്നും അതേസമയം, മറ്റൊരു സ്ഥലത്ത് പുനരാരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം സമ്മതിച്ചു. പുനരാരംഭിച്ചാൽ പ്രശ്നമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇറാൻ വിഷയം ചർച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ സാധ്യത ഉള്ളതിനാൽ ഗാസയാകും ചർച്ചയിലെ മുഖ്യ അജണ്ട.
ഇറാനിൽ നിന്ന് പരിശോധകരെ പിൻവലിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. ആണവായുധങ്ങൾ നിർമിക്കുന്നതിനായി ഇറാൻ യുറേനിയം സമ്പുഷ്ടമാക്കുകയാണെന്ന് യുഎസും ഇസ്രയേലും ആവർത്തിക്കുയാണ്. ആണവ ബോംബു നിർമിക്കാൻ ആഗ്രഹിക്കുന്നു എന്നത് ഇറാൻ നിഷേധിച്ചിട്ടുണ്ട്. ആണവ പദ്ധതി സിവിലിയൻ ഉപയോഗത്തിനു മാത്രമാണെന്നും ഇറാൻ ആവർത്തിച്ചു.
ഇറാൻ ആണവായുധം നിർമിക്കുന്നതിന് ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് യുഎസ് ഇന്‍റലിജൻസ് അധികൃതരോ യുഎൻ ആണവ നിരീക്ഷണ മേധാവി റാഫേൽ ഗ്രോസിയോയോ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.