

ഉമർഖാലിദ് വിഷയത്തിൽ മംദാനിക്ക് ഇന്ത്യയുടെ മറുപടി
FILE PHOTO
ന്യൂയോർക്ക് സിറ്റി മേയറായി ഈയിടെ ചുമതലയേറ്റ സോഹ്റാൻ മംദാനി ഇന്ത്യയിൽ യുഎപിഎ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് എഴുതിയ കുറിപ്പ് അടുത്തിടെ വിവാദമായിരുന്നു. ഇതിനു പിന്നാലെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
2020 ലെ ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അഞ്ചു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് മംദാനി എഴുതിയ കത്തിൽ കയ്പ് മനസിനെ കീഴടക്കരുതെന്ന ഖാലിദിന്‍റെ വാക്കുകൾ ഓർമിച്ചു കൊണ്ട് " നിന്നെക്കുറിച്ച് എല്ലാവരും ചിന്തിക്കുന്നു' എന്നു പറഞ്ഞിരുന്നു. ഈ കുറിപ്പ് ഖാലിദിന്‍റെ കുടുംബത്തിന് ഡിസംബറിൽ അയച്ചതായിരുന്നു. അത് ഖാലിദിന്‍റെ ജീവിതപങ്കാളി അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പുറത്താക്കിയിരുന്നു.
ഇതിനെതിരെയാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരണവുമായി രംഗത്തെത്തിയത്. മറ്റു ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നു പറഞ്ഞ ജയ്സ്വാൾ വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് ഔദ്യോഗിക പദവിയിൽ ഇരിക്കുന്നവർക്ക് യോജിച്ചത് അല്ലെന്നും അത്തരം അഭിപ്രായങ്ങൾക്ക് പകരം സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും കൂട്ടിച്ചേർത്തു.
ജനുവരി അഞ്ചിന് സുപ്രീം കോടതി ഉമർ ഖാലിദിനും ഷറജീൽ ഇമാമിനും ജാമ്യം നിഷേധിച്ചിരുന്നു. ഈ വിഷയം ഇന്ത്യയിൽ രാഷ്ട്രീയ വിവാദമായി മാറി. ബിജെപി ഇതിനെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഉള്ള ഇടപെടലായി വിശേഷിപ്പിച്ച് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയപ്പോൾ മറ്റു ചിലർ മനുഷ്യാവകാശ പ്രശ്നങ്ങളാണ് ഇതെന്നു വാദിക്കുന്നു.