

2026 ജനുവരി 13 ന് പാരീസിലെ ഒരു കോടതിയിൽ വിചാരണയ്ക്ക് മുമ്പ് മഹ്ദിഹ് എസ്ഫാൻഡിയാരിയും അഭിഭാഷകരും അരികിലായി മാധ്യമങ്ങളോട് സംസാരിക്കുന്നു
© Stephane de Sakutin/AFP
പാരീസ്: ഫ്രാൻസിൽ തടവിൽ കഴിഞ്ഞിരുന്ന ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക മഹ്ദിയ എസ്ഫന്ദിയാരി ഇറാനിൽ തിരിച്ചെത്തിയതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023ലെ ഹമാസ്- ഇസ്രയേൽ സംഘർഷവുമായി ബന്ധപ്പെട്ട് പലസ്തീൻ അനുകൂല നിലപാടുകൾ സോഷ്യൽമീഡിയയിൽ പങ്കു വച്ചതിനെ തുടർന്ന് ഭീകരവാദം പ്രോത്സാഹിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഫ്രാൻസ് ഇവർക്ക് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്. 2018 മുതൽ ഫ്രാൻസിൽ താമസിച്ചിരുന്ന മഹ്ദിയ അവിടെ വിവർത്തകയായി ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞയാഴ്ച ഇറാൻ മോചിപ്പിച്ച ഫ്രഞ്ച് പൗരന്മാരായ സെസിലി കോഹ് ലർ, ജാക്വസ് പാരിസ് എന്നിവരുടെ മോചനത്തിന് പകരമായാണ് മഹ്ദിയുടെ ഈ തിരിച്ചു വരവ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചാരവൃത്തി ആരോപിച്ച് മൂന്നു വർഷത്തോളമായി ഇറാൻ തടവിലാക്കിയിരുന്ന സെസിലി(41) ജാക്വസ്(72) എന്നിവർ കഴിഞ്ഞയാഴ്ചയാണ് പാരീസിൽ എത്തിയത്. എന്നാൽ തങ്ങൾക്കെതിരേയുള്ള ചാരവൃത്തി ആരോപണങ്ങൾ ഫ്രഞ്ച് പൗരന്മാരും അവരുടെ കുടുംബവും നിഷേധിച്ചിരുന്നു. ഇറാൻ യുദ്ധവും ഉപരോധങ്ങളും നിലനിൽക്കുന്ന ഈ കലുഷിതമായ സാഹചര്യത്തിലും രാജ്യങ്ങൾക്കിടയിൽ ഇത്തരം രഹസ്യ നയതന്ത്ര നീക്കങ്ങൾ സജീവമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.