

തെക്കുകിഴക്കൻ കോംഗോയിലെ ഒരു അർദ്ധ വ്യാവസായിക ചെമ്പ് ഖനിയിൽ ഏകദേശം 30 പേർ കൊല്ലപ്പെട്ടു.
(Screengrab: X/@RT_com)
ലുവാലബ(കോംഗോ): ലുവാലബ പ്രവിശ്യയിലെ കലാൻഡോ ഖനി മേഖലയിൽ ശനിയാഴ്ച നടന്ന ദുരന്തത്തിൽ 49 പേർ മരിച്ചതായും 20 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട്. തെക്കു കിഴക്കൻ കോംഗോയിലെ ഒരു അർധ വ്യാവസായിക ചെമ്പു ഖനിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു പാലം തകർന്നതിനെ തുടർന്ന് 30 പേർ മരിച്ചതായി രാജ്യത്തെ കരകൗശല ഖനന ഏജൻസി അറിയിച്ചു. കോംഗോയിൽ ഏതാണ്ട് 1.5 മുതൽ 2 ദശലക്ഷം വരെ ആളുകളാണ് ആർട്ടിസാനൽ മൈനിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതു കൂടാതെ 10 ദശലക്ഷത്തിലധികം പേരാണ് പരോക്ഷമായി ഇതു കൊണ്ടു ജീവിക്കുന്നത്.
ലുവാലബ മേഖലയുടെ സുരക്ഷിതത്വ ചുമതലയുള്ള സൈനികോദ്യോഗസ്ഥരുടെ വെടി വയ്പിനെ തുടർന്ന് ഖനി തൊഴിലാളികൾ പരിഭ്രാന്തരായതാണ് ഖനന മേഖലയിൽ തകർച്ച ഉണ്ടാകാനിടയായതെന്ന് കോംഗോയുടെ ആർട്ടിസാനൽ ആൻഡ് സ്മോൾ-സ്കെയിൽ മൈനിങ് സപ്പോർട്ട് ആൻഡ് ഗൈഡൻസ് സർവീസ് റിപ്പോർട്ട് പറയുന്നു. വെടിയൊച്ചകളിൽ പരിഭ്രാന്തരായ ഖനിതൊഴിലാളികൾ രക്ഷപെടാനുള്ള പരക്കം പാച്ചിലിൽ ചവിട്ടേറ്റും പരിക്കേറ്റും മരണത്തിനു കീഴടങ്ങിയതായും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ഖനി തൊഴിലാളികളും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഉദ്ധരിച്ച് മരണത്തിൽ സൈന്യത്തിന്‍റെ പങ്കിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഇനിഷ്യേറ്റീവ് ഫൊർ ദി പ്രൊട്ടക്ഷൻ ഒഫ് ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു. കോംഗോയിൽ എമ്പാടും നിയന്ത്രണമില്ലാത്ത കരകൗശല ഖനികളിൽ ഖനന അപകടങ്ങൾ സാധാരണമാണ്. പലപ്പോഴും വേണ്ടത്ര സജ്ജീകരണങ്ങളില്ലാത്ത ഖനികൾ ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിടുന്ന സ്ഥലങ്ങളിൽ എല്ലാ വർഷവും ഡസൻ കണക്കിനു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.