

ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു
file photo
മോസ്കോ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പേരിൽ വിദേശ ശക്തികൾ നടത്തുന്ന ഇടപെടലുകളെ റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു കടുത്ത ഭാഷയിൽ അപലപിച്ചു. ഇറാനിലെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് റഷ്യയുടെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ഇറാൻ സർക്കാരിനെ തകർക്കാനുള്ള ബാഹ്യ ശക്തികളുടെ പുതിയ ശ്രമങ്ങളെ കുറിച്ചുള്ള ഈ സംഭാഷണത്തെ ആസ്പദമാക്കിയുള്ള റിപ്പോർട്ടുകൾ റഷ്യൻ സ്റ്റേറ്റ് മീഡിയയും സ്പുട്നിക് വാർത്താ ഏജൻസിയും പുറത്തു വിട്ടു.
ഇറാനിൽ നിലിവിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സെർജി ഷോയിഗു അനുശോചനം രേഖപ്പെടുത്തി. മേഖലയിലെ സ്ഥിരതയും സമാധാനവും നിലനിർത്താൻ ഇറാനും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണം അത്യാവശ്യമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തിൽ ഇറാൻ നൽകുന്ന സൈനിക പിന്തുണ- പ്രത്യേകിച്ച് അത്യാധുനിക ഡ്രോൺ സാങ്കേതിക വിദ്യ റഷ്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് റഷ്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധത്തെ കൂടുതൽ ദൃഢമാക്കി.
എന്നാൽ കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമെരിക്കയും ചേർന്ന് ഇറാന്‍റെ ആണവ-സൈനിക സൗകര്യങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിനിടെ റഷ്യ ശക്തമായ സഹായം ഇറാനു നൽകിയില്ലെന്ന വിമർശനവുമുണ്ട്. ഇപ്പോൾ ഇറാനിലെ പ്രക്ഷോഭങ്ങൾ രൂക്ഷമാകുകയും അമെരിക്കൻ ഇടപെടൽ ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇറാൻ ഭരണകൂടത്തിന് പൂർണ പിന്തുണ നൽകാനാണ് പുടിൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിൽ അമെരിക്കൻ സ്വാധീനം കുറയ്ക്കാനും ഇറാന്‍റെ സുരക്ഷ ഉറപ്പാക്കാനും റഷ്യയും ഇറാനും ഒന്നിച്ച് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.