

ആൻഡ്രുവും ചാൾസും
file photo
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്‍റെ പേരിൽ പ്രതിക്കൂട്ടിലായ ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ രാജകുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവിയിലിരിക്കെ എപ്സ്റ്റീന് രഹസ്യ രേഖകൾ കൈമാറി എന്ന അതീവ ഗുരുതരമായ കുറ്റമാണ് ആൻഡ്രുവിനെതിരെ ചുമത്തിയിരിക്കുന്നത്.
പൊതു പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് നിലവിലെ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഹോദരനെതിരായ അന്വേഷണത്തിന് ചാൾസ് മൂന്നാമൻ രാജാവ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. നിയമം അതിന്‍റെ വഴിക്ക് പോകണമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജകുടുംബം അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും ചാൾസ് രാജാവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും നടപടിയെ സ്വാഗതം ചെയ്തു.
ആരും നിയമത്തിന് അതീതരല്ലെന്നും നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എപ്സ്റ്റീനുമായുള്ള ബന്ധം നേരത്തെ പുറത്തു വന്നതിനെ തുടർന്ന് ആൻഡ്രൂ രാജകുമാരന്‍റെ രാജ പദവികളും സൈനിക പദവികളും പിൻവലിച്ചിരുന്നു. രാജകുടുംബത്തിന് വലിയ ആഘാതം ഏൽപിക്കുന്നതാണ് ഈ അറസ്റ്റ്.