

മോസ്കോ: റഷ്യയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണ- 25 തകർന്നു വീണു. നാളെ ലാന്‍ഡിങ് നടത്താനിരിക്കെയ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനിൽ തകർന്നു വീണുവെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 19ന് മോസ്കോ സമയം, 2.57 നാണ് പേടകവുമായി ബന്ധം നഷ്ടമായത്. പിന്നീട് 20ന് ബന്ധം വീണ്ടെടുത്തെങ്കിലും പേടകത്തെ നിയന്ത്രിക്കാനായില്ല.
നീണ്ട 50 വർഷത്തിനു ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലം വക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ 25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യ സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 21ന് ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതേസമയം ലൂണ 25 പരാജയപ്പെട്ടതോടെ ഇനി ലോകത്തിന്‍റെ കണ്ണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 3 യിലായിരിക്കും. ചന്ദ്രയാന്‍ 3 ദൗത്യം ചന്ദ്രനെ തൊടാന്‍ ഇനി 3 ദിവസം മാത്രമാണ് ബാക്കിയുള്ളത്.