
റഷ്യ-യുക്രെയ്ൻ സത്വര സമാധാനം സാധ്യമാകില്ല: പുടിനുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം ട്രംപ്
file photo
വാഷിങ്ടൺ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണം നന്നായിരുന്നു എന്നും എന്നാൽ റഷ്യ-യുക്രെയ്ൻ സമാധാനം ഉടൻ സാധ്യമാക്കാൻ പോന്നതായിരുന്നില്ല അതെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.
ഇരു നേതാക്കളും തമ്മിലുള്ള സംസാരം 75 മിനിറ്റ് നീണ്ടു. റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്നു പുടിൻ പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
മേയ് 19 നു ശേഷം ആദ്യമായി നടന്ന ട്രംപ്-പുടിൻ ഫോൺ സംഭാഷണത്തിൽ ഇറാന്‍റെ ആണവ പദ്ധതിയും ചർച്ചയായി. ഇറാനുമായി പുതിയ ആണവ കരാറിൽ എത്താനുള്ള ചർച്ചകളിൽ റഷ്യയും പങ്കാളിയാകാമെന്ന നിർദേശവും പുടിൻ മുന്നോട്ടു വച്ചു.
അതിനിടെ പുടിനുമായി ഫോണിൽ സംസാരിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പ സമാധാനത്തിന് ഉതകുന്ന നടപടി റഷ്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് അഭ്യർഥിച്ചു. യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടി നൽകുമെന്നു പറഞ്ഞ പുടിന് ട്രംപ് നൽകിയ മറുപടിയെന്തെന്ന്
വ്യക്തമല്ല. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയുമായി ട്രംപ് വീണ്ടും ചർച്ച നടത്തുമോ എന്നും സൂചനയില്ല. അതേസമയം, ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ ഇരുപതു യുദ്ധവിമാനങ്ങൾ തകർന്നതായാണ് യുഎസിന്‍റെ വിലയിരുത്തൽ.