മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധത്തിനെതിരേ കവിതകൾ ചൊല്ലിയ കവിയെ 7 വർഷം തടവിന് ശിക്ഷിച്ച് റഷ്യ. മോസ്കോയിലെ വെർസ്കോയ് ജില്ലാ കോടതിയാണ് ആർട്യോം കമാർദിൻ എന്ന കവിക്കെതിരേ ശിക്ഷ വിധിച്ചിരിക്കുന്നത്. യുദ്ധത്തിനെതിരായുള്ള കവിതകൾ ചൊല്ലിയതിലൂടെ ദേശീയ സുരക്ഷയെ തകർക്കാൻ ശ്രമിച്ചുവെന്നും വെറുപ്പു പടർത്താൻ ശ്രമിച്ചുവെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് തടവു ശിക്ഷ വിധിച്ചത്. 2022 സെപ്റ്റംബറിൽ നടത്തിയ തെരുവു പ്രകടനങ്ങൾക്കിടെയാണ് ആർട്യോം യുദ്ധത്തെ അപലപിച്ചു കൊണ്ട് കവിത ചൊല്ലിയത്.
ഈ പരിപാടികളിൽ പങ്കെടുക്കുകയും കവിതകൾ പാടുകയും ചെയ്ത യെഗോർ സ്തോവ്ബയ്ക്ക് അഞ്ചര വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. തെരുവിൽ കവിത ചൊല്ലിയതിനു പിന്നാലെ തന്നെ തടിച്ചു കൂടി ജനങ്ങളെ പിരിച്ചു വിട്ട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഇരുവരെയും മർദിച്ചതായും ആർട്യോമിന്‍റെ വക്കീർ ആരോപിക്കുന്നുണ്ട്. അറസ്റ്റിനു പിന്നാലെ കവിത ചൊല്ലിയതിൽ മാപ്പ് പറഞ്ഞു കൊണ്ടുള്ള ആർട്യോമിന്‍റെ വീഡിയോ പൊവലീസ് പുറത്തു വിട്ടു.
വിചാരണയ്ക്കൊടുവിൽ വ്യാഴാഴ്ചയാണ് കോടതി ഇരുവരെയും ശിക്ഷിച്ചു കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി മുതൽ ഇതു വരെ 19847 പേരെയാണ് റഷ്യ യുദ്ധത്തിനെതിരേ സംസാരിച്ചകതിന്‍റെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.