
തവളകളുടെ ഭ്രൂണം അമെരിക്കയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം: റഷ്യന്‍ ഗവേഷകയെ കസ്റ്റഡിയിലെടുത്തു
ലോസ് ഏഞ്ചൽസ്: പഠനാവശ്യത്തിനായി തവളകളുടെ ഭ്രൂണം അമെരിക്കയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച റഷ്യന്‍ ഗവേഷകയെ കസ്റ്റഡിയിലെടുത്തു. ജൈവികമായ വസ്തുക്കൾ യുഎസിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന നിയമം മറികടന്നതിലും ഇത്തരം സാംപിളുകൾ കൈവശം വച്ചിട്ടും അത് വ്യക്തമാക്കാതെ യാത്ര ചെയ്തതിനുമാണ് ഹാർവാഡ് സർവകലാശാലയിലെ ഗവേഷകയായ കെസ്നിയ പെട്രോവയെയാണ് കസ്റ്റഡിയിലെടുത്തത്.
കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവും 250,000 ഡോളർ പിഴയും ശിക്ഷയായി കെസ്നിയ പെട്രോവയ്ക്ക് ലഭിച്ചേക്കാം. യുഎസിലെ ലൂസിയാന കസ്റ്റംസ് അധികൃതരാണ് പെട്രോവയെ കസ്റ്റഡിയിലെടുത്തത്.
യുവതിയെ നാടുകടത്തുന്നതിൽ വെളളിയാഴ്ച വാദം കേൾക്കും. എന്നാൽ, തന്നെ നാടുകടത്തരുതെന്നും തനിക്ക് രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് പെട്രോവയുടെ അഭ്യർഥന. യുദ്ധ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിന്‍റെ പേരിലും രാഷ്ട്രീയ നിലപാടുകളുടെ പേരിലും റഷ്യ തന്നെ തടവിലാക്കിയേക്കാമെന്നും, സത്യം തന്‍റെ ഭാഗത്താണെന്നും പെട്രോവ പറഞ്ഞു.