

ട്രംപുമായി ടെലഫോണിൽ ചർച്ച നടത്തി നാറ്റോ സെക്യൂരിറ്റി ജനറൽ മാർക്ക് റുട്ടെ
file photo
വാഷിങ്ടൺ: ഗ്രീൻലാന്‍ഡിൽ അമെരിക്ക സൈനിക നടപടിക്കായി നീക്കം നടത്തുന്നു എന്ന പ്രചരണം ശക്തമായിരിക്കെ നാറ്റോ സെക്യൂരിറ്റി ജനറൽ മാർക്ക് റുട്ടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി. മാർക്ക് റുട്ടെ തന്‍റെ എക്സ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആഴ്ച അവസാനം ദാവോസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ അമെരിക്കൻ പ്രസിഡന്‍റുമായി നടത്തിയ സംഭാഷണത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ റൂട്ട് വെളിപ്പെടുത്തിയില്ല. ഗ്രീൻലാന്‍ഡ് തങ്ങളുടെ ജനതയുടേതാണെന്നും ഭാവി ബന്ധങ്ങൾ അവർ തീരുമാനിക്കുമെന്നും ഡെന്മാർക്ക് ഉറച്ചു നിൽക്കുകയാണ്. അമെരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്ന് വാദിച്ച് ഗ്രീൻലാന്‍ഡ് വാങ്ങാനുള്ള ട്രംപിന്‍റെ പുതുക്കിയ ശ്രമം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്.
തന്‍റെ ശ്രമത്തെ പിന്തുണയ്ക്കാത്ത യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടൻ, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നിവയുള്‍പ്പെടെ എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ യുഎസ് ഇതിനകം 10 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.
താന്‍ ഏറ്റെടുത്തില്ലെങ്കിൽ റഷ്യയും ചൈനയും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുമെന്നതാണ് താരിഫ് പ്രഖ്യാപനത്തിനു കാരണമായി ട്രംപിന്‍റെ അവകാശവാദം. ഡെന്‍മാര്‍ക്കിനും യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങള്‍ക്കും തങ്ങള്‍ സബ്സിഡി നല്‍കിയിട്ടുണ്ടെന്നും അത് നിര്‍ത്തലാക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ചൈനയും റഷ്യയും ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും ഡെന്‍മാര്‍ക്കിന് അതിനെ ചെറുക്കാന്‍ കഴിയില്ലെന്നുമാണ് ട്രംപ് പറയുന്നത്.