

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ മാറ്റി വച്ചു
file photo
ന്യൂഡൽഹി: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള നിർണായകമായ ഇടക്കാല വ്യാപാര കരാർ സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ മാറ്റി വച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ നികുതി വർധനവിനെതിരെ അമെരിക്കൻ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഇരുരാജ്യങ്ങളും പുതിയ നിയമസാഹചര്യങ്ങൾ പഠിച്ച ശേഷം മാത്രമേ ചർച്ചകൾ തുടരുകയുള്ളൂ. ഫെബ്രുവരി 23 മുതൽ മൂന്ന് ദിവസം വാഷിംഗ്ടണിൽ വെച്ച് നടക്കേണ്ടിയിരുന്ന ചർച്ചയാണ് മാറ്റിവെച്ചത്. രണ്ട് രാജ്യങ്ങളിലെയും മുഖ്യ വ്യാപാര ചർച്ചാ പ്രതിനിധികളാണ് ഈ യോഗത്തിന് നേതൃത്വം നൽകേണ്ടിയിരുന്നത്.
ട്രംപ് ഭരണകൂടം നേരത്തെ ഏർപ്പെടുത്തിയ അധിക നികുതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് വ്യാപാര ചർച്ചകളുടെ ഗതി മാറ്റാൻ സാധ്യതയുള്ളതിനാലാണ് യോഗം മാറ്റിവെച്ചത്. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതിന് തൊട്ടുപിന്നാലെ, ശനിയാഴ്ച ഡോണൾഡ് ട്രംപ് ആഗോള നികുതി നിരക്ക് 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു.
ഈ പുതിയ നികുതി ഘടന ഇന്ത്യയുമായുള്ള കരാറിനെ എങ്ങനെ ബാധിക്കുമെന്ന് ഇരുവിഭാഗവും പരിശോധിക്കും. പുതിയ നിയമ നടപടികളും നികുതി മാറ്റങ്ങളും വിശദമായി പഠിച്ച ശേഷം ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ യോഗം ചേരുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കരാറിന് അന്തിമരൂപം നൽകുന്നതിന് മുന്നോടിയായി ഇന്ത്യൻ പ്രതിനിധി സംഘം വാഷിംഗ്ടൺ സന്ദർശിക്കാനിരിക്കവേയാണ് ഈ തീരുമാനം.