
Saudi Arabia's Crown Prince Mohammed bin Salman Abdulaziz Al Saud and Pakistan Prime Minister Shehbaz Sharif
ന്യൂഡൽഹി: പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പുതിയ പ്രതിരോധ കരാർ ഒപ്പു വച്ചു. ഇതിനു പിന്നാലെ, കരാറിന്‍റെ ഇന്ത്യയിലെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ട് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരേ ആക്രമണം നടന്നാൽ അത് ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിലെ ധാരണ.
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, പാക്കിസ്ഥാൻ പ്രധാന മന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് 'സ്ട്രാറ്റജിക് മ്യൂച്ച്വൽ ഡിഫെൻസ് എഗ്രിമെന്‍റ്' ഒപ്പുവച്ചത്.
ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ നാലു ദിവസം നീണ്ട സൈനിക സംഘർഷങ്ങൾക്കു പിന്നാലെയാണ് ഈ കരാറിൽ ഒപ്പു വയ്ക്കുന്നത്. ഇതിനെ തുടർന്ന് ദേശീയ, പ്രാദേശിക, ആഗോള സുരക്ഷയെ പ്രതി കരാർ സൂക്ഷ്മമായി പഠിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോടു പറഞ്ഞു.