

ഡോ ണൾഡ് ട്രംപ്
file photo
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഗാസാ സമാധാന ദൗത്യത്തിന്‍റെ ഭാഗമായുള്ള ബോർഡ് ഒഫ് പീസിൽ ചേരുമെന്ന അറിയിപ്പുമായി കൂടുതൽ രാജ്യങ്ങൾ. സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നിവയുൾപ്പടെ ഏഴു രാജ്യങ്ങൾ ബോർഡ് ഒഫ് പീസിൽ ചേരുമെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേൽ പങ്കാളിയാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ ഗാസയിൽ സ്ഥിരം വെടിനിർത്തൽ പിന്തുണയ്ക്കുന്നു എന്നും നീതിയുക്തവും ശാശ്വതവുമായ സമാധാനം ലക്ഷ്യമിടുന്നു എന്നുമാണ് സൗദി അറേബ്യയുടെ പ്രതികരണം.
ട്രംപിന്‍റെ പുതിയ സംഘടനയിലേയ്ക്ക് എത്ര രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎഇ, ബഹ്റൈൻ, അൽബേനിയ, അർബേനിയ, അസർബൈജാൻ, ബെലാറസ്, ഹംഗറി, കസാക്കിസ്ഥാൻ, മൊറോക്കോ, വിയറ്റ്നാം എന്നിവ ഇതിനകം ഒപ്പു വച്ചിട്ടുണ്ട്.
എന്നാൽ അന്താരാഷ്ട്ര ക്രമത്തിൽ അപകടകരമായി ഇടപെടുന്നതിനാൽ ക്ഷണം നിരസിച്ചതായി സ്ലോവേനിയൻ പ്രധാനമന്ത്രി റോബർട്ട് ഗോളോബ് പറഞ്ഞു. മൂന്നു രാഷ്ട്രങ്ങൾ ഔദ്യോഗികമായി ഒപ്പു വയ്ക്കുമ്പോൾ ബോർഡ് ഒഫ് പീസിന്‍റെ ചാർട്ടർ പ്രാബല്യത്തിൽ വരും. അംഗരാഷ്ട്രങ്ങൾക്ക് മൂന്നു വർഷത്തെ താൽക്കാലിക കാലാവധി നൽകും. അംഗത്വം പുതുക്കാവുന്നതാണ്.
അന്താരാഷ്ട്ര നിയമപ്രകാരം സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു അന്താരാഷ്ട്ര സംഘടനയായി ബോർഡ് ഒഫ് പീസിനെ ചാർട്ടർ പ്രഖ്യാപിച്ചു. ട്രംപ് ചെയർമാനും യുഎസ് പ്രതിനിധിയും ആയിരിക്കും. എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ നിയമിക്കാനും അനുബന്ധ ബോഡികൾ സൃഷ്ടിക്കാനോ പിരിച്ചു വിടാനോ ട്രംപിന് അധികാരം ഉണ്ടായിരിക്കും.