യുക്രെയ്നെതിരേ സൈനിക നടപടി കൂടുതൽ രൂക്ഷമാക്കാൻ പുടിൻ

അഞ്ചു ലക്ഷം സൈനികരെ റഷ്യ അണിനിരത്തിയേക്കും
 Putin to intensify military action against Ukraine

യുക്രെയ്നെതിരേ സൈനിക നടപടി കൂടുതൽ രൂക്ഷമാക്കാൻ പുടിൻ

Updated on

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം വീണ്ടും അതിരൂക്ഷമാകുമെന്നു സൂചന.യുക്രെയ്നെതിരേയുള്ള യുദ്ധം കൂടുതൽ ശക്തമാകുന്നതിന്‍റെ ഭാഗമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അഞ്ചു ലക്ഷം പുതിയ സൈനികരെ അണിനിരത്താൻ പദ്ധതിയിടുന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി മുന്നറിയിപ്പു നൽകി.

യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ചാണ് സെലൻസ്കിയുടെ പ്രതികരണം. റഷ്യയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു ശേഷം സെപ്റ്റംബർ അവസാനത്തോടെ പുതിയ സൈനികരെ അണിനിരത്താനാണ് പുടിൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ത‍യാറല്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം സൈനിക സമാഹരണം നടത്താൻ ഒരുങ്ങുകയാണെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ റഷ്യൻ സമൂഹത്തിന്‍റെ എതിർപ്പ് ഭയന്ന് പുടിൻ ഇത് പരസ്യമായി പ്രഖ്യാപിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം ആളുകളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ റഷ്യയ്ക്ക് കഴിയില്ലെന്നും അതിനാല്‍ പരിശീലനം കുറഞ്ഞ സൈനികര്‍ യുദ്ധമുഖത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. ഇത് റഷ്യന്‍ സൈന്യത്തിലെ മരണസംഖ്യ വര്‍ധിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുദ്ധം കൂടുതല്‍ രൂക്ഷമായാല്‍ പുടിന്‍ ആണവായുധം പ്രയോഗിക്കുന്ന സാഹചര്യമുണ്ടാകാമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍ റഷ്യയുടെ ഉൾ പ്രദേശങ്ങളിലേയ്ക്ക്ആ ക്രമണം ശക്തമാക്കുന്നതിനിടെയാണ് ഫിദാന്‍റെ പ്രതികരണം. യുദ്ധം കൂടുതല്‍ വ്യാപിക്കുകയും ഒരു രാജ്യത്തിന്‍റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ റഷ്യയ്ക്ക് ലഭ്യമായ ”അവസാന മാര്‍ഗം” ഉപയോഗിക്കാന്‍ പുടിന്‍ തയ്യാറായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയും യുക്രെയ്‌നും ഈ വര്‍ഷം ദീര്‍ഘദൂര മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതോടെ സാധാരണക്കാരുടെ മരണസംഖ്യയിലും വര്‍ധനയുണ്ടായി. തിങ്കളാഴ്ച റഷ്യയിലെ തതാര്‍സ്ഥാനില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ന്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, തിങ്കളാഴ്ച റഷ്യയും യുക്രെയ്‌നില്‍ ശക്തമായ ആക്രമണം നടത്തി. ഖാര്‍കിവ് മേഖലയിലെ ഗ്രാമത്തില്‍ റഷ്യ നടത്തിയ പീരങ്കി ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ യുക്രെയ്ന്‍ വിക്ഷേപിച്ച 456 ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

എന്നാല്‍ റഷ്യ രാത്രിയില്‍ 126 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രെയ്ന്‍ വ്യോമസേനയും അറിയിച്ചു. ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടെ യുദ്ധം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

logo
Metro Vaartha
www.metrovaartha.com