
ഷാർജ അൽ ഹംരിയയിലെ തീ പിടിത്തം; തീ നിയന്ത്രണ വിധേയം
ഷാർജ: അൽ ഹംരിയ മേഖലയിലെ ഇന്ധന സംഭരണശാലയിലുണ്ടായ വൻ തീപിടിത്തം പൂർണമായും നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് തണുപ്പിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച രാവിലെ 6.10 നാണ് അഗ്നിബാധ ഉണ്ടായത്. ഞായറാഴ്ച രാവിലെ 6.25 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തീ പടരുന്നത് തടയുക എന്നതാണ് തണുപ്പിക്കൽ പ്രക്രിയയുടെ പ്രധാന ലക്ഷ്യം. പ്രദേശം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാൽ ഫോറൻസിക്, സാങ്കേതിക സംഘങ്ങളെ സ്ഥലത്തേക്ക് പ്രവേശിപ്പിച്ച് തീപിടുത്തത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്താൻ അനുവദിക്കും.
ഷാർജയിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ വ്യാവസായിക തീപിടിത്തമാണ് ഹംരിയയിൽ ഉണ്ടായത്. പ്രാദേശിക, ഫെഡറൽ സ്ഥാപനങ്ങളുടെ ഏകോപിത പ്രവർത്തനം മൂലമാണ് അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചത്.
പൊതുജന സുരക്ഷ ഉറപ്പാക്കാൻ ഷാർജ പോലീസ് സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
രക്ഷാ പ്രവർത്തകരെ ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫും ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ടീം ചെയർമാനുമായ മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ പ്രശംസിച്ചു.
ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി, അബുദാബി നാഷണൽ ഓയിൽ കമ്പനി എന്നിവയുടെ സഹകരണം മൂലമാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.