
കടലിൽ സ്രാവിനൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ച കനേഡിയൻ സ്ത്രീക്ക് ഗുരുതര പരുക്ക്. 55 വയസോളം പ്രായം വരുന്ന സ്ത്രീയുടെ ഇരു കൈകളും സ്രാവ് കടിച്ചെടുത്തു. നോർത്ത് അറ്റ്ലാന്‍റിക് കടലില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമനിക്കന്‍ റിപ്പബ്ലിക്കുകൾക്കും സമീപത്തായുള്ള ബ്രിട്ടീഷ് അധീനതയിലുള്ള ചെറു ദ്വീപായ ടർക്കസ് ആന്‍റ് കൈക്കോസിലാണ് സംഭവം. സ്രാവിനോടൊപ്പം ഫോട്ടോയെടുക്കാനുള്ള സ്ത്രീയുടെ ശ്രമമാണ് ആക്രമണത്തില്‍ അവസാനിച്ചത്.
സംഭവ സമയത്ത് കടൽത്തീരത്ത് ഇവരുടെ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആർക്കും ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കൈകൾ മുറിഞ്ഞതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവം തടയാൻ ബീച്ചിലുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികൾ ഇവരെ സഹായിച്ചു. ആക്രമണത്തിന് ശേഷവും സ്രാവ് ആഴക്കടലിലേക്ക് പോകാതെ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സ്ത്രീയുടെ ഇരു കൈതണ്ടകളും പൂർണമായും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ തുടയിലും സ്രാവിന്‍റെ കടി ഏറ്റിട്ടുണ്ട്. ആക്രമണ സമയത്ത് സ്ത്രീയുടെ ഭർത്താവ് സ്രാവിനെ വിരട്ടിയോടിക്കാൻ ശ്രമം നടത്തിയപ്പോഴാണ് അത് പിൻവാങ്ങിയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഏത് ഇനത്തിൽപെട്ട സ്രാവാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല.