ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ

ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നിലവിൽ ഇന്ത്യയിൽ ഒളിവിൽ കഴിയുകയാണ് ബംഗ്ലാദേശിന്‍റെ മുൻ പ്രധാനമന്ത്രി
ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ | Sheikh Hasina death sentence Bangladesh

ഷെയ്ക്ക് ഹസീന

File

Updated on

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് ഇന്‍റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചു. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നിലവിൽ ഇന്ത്യയിൽ ഒളിവിൽ കഴിയുന്ന ഷെയ്ക്ക് ഹസീനയുടെ അഭാവത്തിൽ, കൂട്ടക്കൊലയും പീഡനവും അടക്കം അഞ്ച് കുറ്റകൃത്യങ്ങളാണ് അവർക്കു മേൽ ചുമത്തിയിരുന്നത്.

അവർ അധികാരം ഉപയോഗിച്ച് മാനവികതയ്ക്കു മേൽ കടന്നാക്രമണം നടത്തിയെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. പൊലീസിന്‍റെ വെടിയേറ്റു മരിച്ച അബു സയ്യിദ് എന്ന വിദ്യാർഥിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഡോക്റ്റർമാരെ ഭീഷണിപ്പെടുത്തി കൃത്രിമം നടത്തിച്ചെന്നും തെളിഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപം രൂപ്ഖമായതും സർക്കാർ ശക്തമായ അടിച്ചമർത്താൻ ശ്രമിച്ചതും.

ധാക്കയിലെ കനത്ത സുരക്ഷയുള്ള കോടതിമുറിയിൽ വിധി വായിച്ചുകൊണ്ട്, കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ വിദ്യാർഥി നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്കെതിരേ നടന്ന മാരകമായ അടിച്ചമർത്തലിനു പിന്നിൽ ഹസീനയാണെന്ന് പ്രോസിക്യൂഷൻ സംശയത്തിനതീതമായി തെളിയിച്ചതായി ട്രൈബ്യൂണൽ വ്യക്തമാക്കി.

'ജൂലൈ പ്രക്ഷോഭം' എന്നറിയപ്പെടുന്ന ഒരു മാസം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസിന്‍റെ റിപ്പോർട്ട് നേരത്തെ കണക്കാക്കിയിരുന്നു. നിരായുധരായ പ്രതിഷേധക്കാർക്കെതിരേ മാരകമായ ബലപ്രയോഗത്തിന് ഉത്തരവിട്ടതിനും, പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനും, ധാക്കയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി വിദ്യാർഥികളുടെ മരണത്തിലേക്ക് നയിച്ച ഓപ്പറേഷനുകൾക്ക് അനുമതി നൽകിയതിനുമാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. വെടിവയ്പ്പിനെക്കുറിച്ച് അവർക്ക് മുൻകൂട്ടി അറിവ് കിട്ടിയിരുന്നു എന്നും കോടതി കണ്ടെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com