

ഫിലിപ്പീൻസ് സ്കൂളിൽ വെടിവയ്പ്
മനില: തെക്കൻ ഫിലിപ്പീൻസിലെ ഒരു ഹൈസ്കൂളിൽ തോക്കുകളുമായി എത്തിയ വിദ്യാർഥി സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. വെടിവയ്പ്പിൽ രണ്ട് പേർക്ക് പരുക്കേറ്റു. സംബോവാംഗ സിറ്റിയിലെ അതെനെയോ ഡി സാംബോവാംഗ സർവകലാശാല ക്യാമ്പസിലെ ഹൈസ്കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ആക്രമണം ലൈവ് സ്ട്രീം ചെയ്യുന്നതിനായി പ്രതി ശരീരത്തിൽ ക്യാമറ ധരിച്ചിരുന്നു. ആദ്യം ഒരു അധ്യാപകനെ ലക്ഷ്യമിട്ടാണ് പ്രതി വെടിയുതിർത്തത്. അധ്യാപകന് വെടിയേറ്റോയെന്ന് വ്യക്തമല്ല. തുടർന്ന് സഹപാഠിയെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തായ്‌ലൻഡിൽ സ്കൂളിൽ വെടിവയ്പുണ്ടായി രണ്ടാഴ്ചയ്ക്കുള്ളിലാണ് ഫിലിപ്പീൻസിലും സമാനമായ സംഭവം ഉണ്ടായത്.