
ന്യൂയോര്‍ക്ക്: ലോകത്തെ കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിൻ്റെ വിക്ഷേപണം മാറ്റിവച്ചു. ബൂസ്റ്റര്‍ പ്രഷറൈസേഷന്‍ സിസ്റ്റത്തിലെ വാല്‍വിലെ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. എന്‍ജിനിലേക്ക് തീ പകരുന്നതിന് 10 സെക്കന്‍ഡ് മുന്‍പായാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായാത്.
യുഎസിലെ ടെക്‌സസില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനും വൈകിട്ട് ഏഴിനുമിടയ്ക്ക് വിക്ഷേപിക്കുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. അവസാനവട്ട ഒരുക്കങ്ങൾ നടക്കവെയാണു തകരാർ കണ്ടെത്തിയത്.
തകരാര്‍ പരിഹരിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്ന് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.
സ്റ്റാർഷിപ് പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണു സ്റ്റാർഷിപ് സംവിധാനം. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീലിലാണു നിർമിച്ചത്. നൂറു പേരെ വഹിക്കാവുന്ന പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടൺ. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനിൽ കോളനിയുണ്ടാക്കാൻ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ശേഷിയുണ്ട്. ഭൂമിയിലെ യാത്രയ്ക്കും ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താം.
മീഥെയ്‌നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്‌നും ഭാവിയില്‍ ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടല്‍. റാപ്റ്ററുകള്‍ എന്നു പേരുള്ള കരുത്തുറ്റ എന്‍ജിനുകളാണ് സ്റ്റാര്‍ഷിപ്പിന് ഊര്‍ജം നല്‍കുന്നത്. ഇത്തരം 33 എന്‍ജിനുകള്‍ റോക്കറ്റിലുണ്ട്. പേടകത്തില്‍ 3 റാപ്റ്റര്‍ എന്‍ജിനുകളും 3 റാപ്റ്റര്‍ വാക്വം എന്‍ജിനുകളുമുണ്ട്.