

യുഎസ്-ഇസ്രയേൽ ഉദ്യോഗസ്ഥർക്ക് ലോകത്തൊരിടത്തും സുരക്ഷയുണ്ടാകില്ല
file photo
ടെഹ്റാൻ: ലോകമെമ്പാടുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളും തങ്ങളുടെ ശത്രുക്കൾക്ക് ഇനി സുരക്ഷിതമായിരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം. അമെരിക്കൻ,ഇസ്രയേൽ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ഈ ഭീഷണി. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ അബോൾഫസൽ ഷെകാർചിയെ ഉദ്ധരിച്ച് ഈ വിവരം പുറത്തു വിട്ടത്.
ഇറാനിലെ ഔദ്യോഗിക പ്രതിനിധികൾ സാധാരണ ജനങ്ങൾക്കിടയിലാണ് ജീവിക്കുന്നതെന്നും എന്നാൽ ഇസ്രയേൽ-അമെരിക്കൻ ഉദ്യോഗസ്ഥർ ഭൂഗർഭ അറകളിലും ഷെൽട്ടറുകളിലും ഒളിച്ചിരിക്കുകയോ സിവിലിയൻമാരെ മനുഷ്യകവചമായി ഉപയോഗിക്കുകയോ ചെയ്യുകയാണന്ന് ഷെകാർചി ആരോപിച്ചു.
ബ്രിഗേഡിയർ ജനറൽ അബോൾഫസൽ ഷെകാർചി
file photo
ശത്രുക്കളെ അവരുടെ ഒളിത്താവളങ്ങളിൽ നിന്നു വലിച്ചു പുറത്തിറക്കുന്ന കാലം വിദൂരമല്ലെന്നും തങ്ങളുടെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങൾ അവർ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. തങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തിന്‍റെ ഏതു കോണിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദ സഞ്ചാര മേഖലകളും ഇനി അവർക്ക് സുരക്ഷിതമായിരിക്കില്ലെന്ന് ഷികാർച്ചി കൂട്ടിച്ചേർത്തു.
ഇറാന്‍റെ സൈനിക-ഭരണ തലപ്പത്തുള്ള പ്രമുഖരെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും നടത്തുന്ന കൊലപാതക പരമ്പരകൾക്ക് മറുപടിയായാണ് ഇറാന്‍റെ ഈ നീക്കം. ഇറാന്‍റെ പല പ്രധാന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന സൂചനയാണ് സൈന്യം നൽകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിലേക്ക് വ്യാപിക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നതാണ് ഇറാന്‍റെ പുതിയ പ്രസ്താവന. ഇറാൻ ശത്രുക്കൾക്കെതിരേ ലോകമെമ്പാടും സ്ലീപ്പിങ് സെല്ലുകളെ വ്യാപിപ്പിച്ചിരിക്കുന്നതായി യുദ്ധം തുടങ്ങിയപ്പോൾ വാർത്തകളുണ്ടായിരുന്നു.