
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന അവകാശവാദത്തെ തള്ളി ശ്രീലങ്ക. അതൊരു തമാശ മാത്രമാണ്. 2009 മെയ് 19നു പ്രഭാകരന്‍ മരണപ്പെട്ടു. മരിച്ചതു പ്രഭാകരന്‍ തന്നെയാണെന്നു ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞതുമാണ്, ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ നളിന്‍ ഹെരാത്ത് വ്യക്തമാക്കി.]
വേള്‍ഡ് തമിഴ് കോണ്‍ഫഡറേഷന്‍ നേതാവ് പി നെടുമാരനാണു വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും, ഉടന്‍തന്നെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമെന്നും നെടുമാരന്‍ വ്യക്തമാക്കി. ശ്രീലങ്കയില്‍ രജപക്സെ ഭരണം അവസാനിച്ചതിനാലാണു ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. തമിഴ് വംശത്തിന്‍റെ മോചനത്തിനായുള്ള പദ്ധതി ഉടന്‍ പ്രഭാകരന്‍ പ്രഖ്യാപിക്കും. ലോകമെങ്ങുമുള്ള തമിഴര്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും നെടുമാരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദത്തെ ശ്രീലങ്ക പൂര്‍ണമായും നിഷേധിച്ചു.
ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തിനാണു വേലുപ്പിള്ള പ്രഭാകരന്‍റെ മരണത്തോടെ 2009ല്‍ അവസാനമായത്. ശ്രീലങ്കന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി എല്‍ടിടിഇ നേതാക്കന്മാര്‍ മരണപ്പെട്ടിരുന്നു.