
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷമായി തുടരുന്നു. തലസ്ഥാനമായ ഖാർത്തൂമിനും അപ്പുറത്തേക്കും സംഘർഷം വ്യാപിക്കുന്നതായാണു റിപ്പോർട്ടുകൾ. സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർക്ക് എല്ലാ സഹായവും നൽകുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സുഡാനിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം വിളിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഏകദേശം 4000-ത്തോളം ഇന്ത്യക്കാർ സുഡാനിൽ ഉണ്ടെന്നാണു കണക്കുകൾ. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരോട് വീടുകളിൽ തന്നെ കഴിയാൻ സുഡാനിലെ ഇന്ത്യൻ എംബസി കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു.
സംഘർഷം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ പലരും തലസ്ഥാനനഗരമായ ഖാർത്തൂമിൽ നിന്നും പലായനം ചെയ്യുകയാണെന്നു റിപ്പോർട്ടുകളുണ്ട്. കാൽനടയായും വാഹനങ്ങളിലും പലായനം തുടരുകയാണ്. സുഡാനിൽ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിലാണ് ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്നത്. കലാപത്തിൽ മുന്നൂറിലധികം പേർ മരണപ്പെട്ടതായും മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റതായുമാണു കണക്കുകൾ.