

റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് ഉപരോധം സുപ്രധാനം: സെലൻസ്കി
file photo
ബ്രസൽസ്: റഷ്യയുടെ രണ്ടു വൻ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി. ഈ നടപടി വളരെ പ്രധാനമെന്നും റഷ്യയോടുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നിലപാടിൽ വന്ന ശ്രദ്ധേയമായ മാറ്റമാണ് ഈ നീക്കത്തിലൂടെ കാണാൻ കഴിയുന്നതെന്നും സെലൻസ്കി. യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിക്കു മുന്നോടിയായി ബ്രസൽസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സെലൻസ്കി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ ചർച്ചാ മേശയിലേക്ക് കൊണ്ടു വരാൻ മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് സെലൻസ്കി ആവർത്തിച്ചു പറഞ്ഞു.
യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഉടൻ വെടിനിർത്തലിനു സമ്മതിക്കണമെന്ന് യുഎസ് ഗവണ്മെന്‍റ് മോസ്കോയെ സമ്മർദ്ദം ചെലുത്തി വരികയാണ്. യുക്രെയ്ൻ യുദ്ധം അനന്തമായി നീണ്ടാൽ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് ആഴ്ചകളായി സൂചന നൽകിയിരുന്നു. എന്നാൽ ഇതാദ്യമായാണ് റഷ്യയ്ക്കെതിരെ യുഎസ് കടുത്ത ഉപരോധം ഏർപ്പെടുത്തുന്നത്.