ജന്മാവകാശ പൗരത്വത്തിനു വീണ്ടും വിലക്കേർപ്പെടുത്തി ട്രംപ്

ബർത്ത് ടൂറിസത്തിനുൾപ്പടെ വിലക്കേർപ്പെടുത്തി എക്സിക്യൂട്ടീവ് ഉത്തരവുകൾ
Trump again bans birthright citizenship

ജന്മാവകാശ പൗരത്വത്തിനു വീണ്ടും വിലക്കേർപ്പെടുത്തി ട്രംപ്

Updated on

വാഷിങ്ടൺ: യുഎസിലെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള നീക്കവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ബർത്ത് ടൂറിസം എന്നറിയപ്പെടുന്ന രീതിക്കു വിലക്ക് ഏർപ്പെടുത്തുന്നതും ജന്മാവകാശ പൗരത്വത്തിന് അർഹത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതുമായ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പു വച്ചത്. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള മുൻ ഉത്തരവ് സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് പുതിയ നടപടി.

വിനോദ സഞ്ചാര വിസയിൽ അമെരിക്കയിൽ എത്തി ഗർഭിണികൾ കുഞ്ഞിന് ജന്മം നൽകി അമെരിക്കൻ പൗരത്വം നേടിക്കൊടുക്കുന്ന രീതിയാണ് ബർത്ത് ടൂറിസം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ രീതി അമെരിക്കൻ കുടിയേറ്റ നിയമങ്ങളുടെ ദുരുപയോഗമാണെന്നും ഇത്തരത്തിലുള്ള ലക്ഷ്യത്തോടെ എത്തുന്നവർക്ക് ഇനി വിസ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഒഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പറഞ്ഞു. അമെരിക്കൻ സർക്കാരിനെ വഞ്ചിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

Executive orders banning activities including birth tourism

ബർത്ത് ടൂറിസത്തിനുൾപ്പടെ വിലക്കേർപ്പെടുത്തി എക്സിക്യൂട്ടീവ് ഉത്തരവുകൾ

എന്നാൽ ലക്ഷക്കണക്കിന് ആളുകൾ ബർത്ത് ടൂറിസം പ്രയോജനപ്പെടുത്തുന്ന എന്ന ട്രംപിന്‍റെ വാദത്തിന് വ്യക്തമായ കണക്കുകൾ ലഭ്യമല്ലെന്നാഓണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സുപ്രീം കോടതിയിലെ വാദത്തിനിടെ ട്രംപിന്‍റെ തന്നെ സോളിസിറ്റർ ജനറൽ ജോൺ സൗവർ ഇതു സംബന്ധിച്ച് കൃത്യമായ കണക്ക് ആർക്കുംഅറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എങ്കിലും ചില മാധ്യമ റിപ്പോർട്ടുകളും കോൺഗ്രസ് രേഖകളും ഈ പ്രവണത വർധിക്കുന്നതായി സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അമെരിക്കയുടെ ശത്രുരാജ്യങ്ങളിലെ പൗരന്മാർ, വിദേശ തീവ്രവാദ സംഘടനകളിലെ അംഗങ്ങൾ, വിദേശ സർക്കാരുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ചില വിഭാഗങ്ങൾ എന്നിവരെ ജന്മാവകാശ പൗരത്വത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പുതിയ ഉത്തരവുകൾ ഭരണഘടനാ പരമായ പരിശോധനയിലും നിലനിൽക്കുമെന്ന പ്രതീക്ഷ ട്രംപ് പ്രകടിപ്പിച്ചു. ജന്മാവകാശ പൗരത്വം നിലനിർത്തിയ സുപ്രീം കോടതിയുടെ മുൻ വിധിയെ വീണ്ടും വിമർശിച്ച ട്രംപ് പുതിയ ഉത്തരവുകൾ തന്‍റെ ഭരണകൂടത്തിന്‍റെ ക്രമീകരണ നടപടികൾ ആണെന്നു വിശേഷിപ്പിച്ചു. എന്നാൽ ഈ എക്സിക്യൂട്ടീവ് ഉത്തരവുകളും ഉടൻ തന്നെ നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ .

logo
Metro Vaartha
www.metrovaartha.com