
കോംഗോയിൽ ക്രൈസ്തവ ദേവാലയത്തിനു നേരെ ഭീകരാക്രമണം
ബ്രസാവില്ലെ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിലെ കൊമാൻഡയിൽ ക്രൈസ്തവ ദേവാലയത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉഗാണ്ടൻ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (ADF) ആണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളി സമുച്ചയം ആക്രമിച്ച ഭീകരർ വീടുകൾക്കും കടകൾക്കും തീയിടുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
കിഴക്കൻ ഡിആർഡ കോംഗോയിലെ ഇറ്റൂറി പ്രവിശ്യയിലെ കൊമാണ്ട നഗരത്തിലുള്ള കത്തോലിക്കാ പള്ളിയിലാണ് അതിക്രൂരമായ ക്രൈസ്തവ കൂട്ടക്കൊല നടന്നത്. ക്രൈസ്തവ പ്രാർഥനാ കൂട്ടായ്മയ്ക്കിടെ നടത്തിയ അതിക്രൂരമായ കൂട്ടക്കൊലയിൽ 43 ലധികം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ. റേഡിയോ ഒകാപിയാണ് 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.
പുലർച്ചെ ഒരുമണിയോടെ നടന്ന ആക്രമണത്തിൽ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ ഇരുപതിലേറെപ്പേർ വെടിയേറ്റാണ് മരിച്ചത്. വീടുകൾ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളിൽ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിരവധി പേരെ കാണാതായെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. 1990കളിൽ ഉഗാണ്ടയിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് ADF. സ്വന്തം രാജ്യത്തെ സൈനിക സമ്മർദ്ദം കാരണം 2002ൽ ഇവർ കോംഗായിലേയ്ക്ക് താവളം മാറ്റുകയായിരുന്നു. ഐസിസിന്‍റെ ഉഗാണ്ടൻ ശാഖയാണ് ഉഗാണ്ടൻ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (ADF).