

മുംബൈ: 26/11 ഭീകരാക്രമണത്തിനു ചുക്കാൻ പിടിച്ച ലഷ്കർ ഇ തൊയ്ബ ഭീകരൻ അബ്ദുൾ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര ജയിലിലായിരുന്നു ഇയാൾ. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ഭീകരപ്രവർത്തനത്തിനു പണം സമാഹരിച്ച കേസിൽ പതിനാറര വർഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഭുട്ടവി.
ലഷ്കർ സ്ഥാപകൻ ഹഫീസ് സയീദിന്റെയും ബന്ധു അബ്ദുൾ റഹ്മാൻ മക്കിയുടെയും വിശ്വസ്തനായിരുന്നു ഭുട്ടവി. ഹഫീസ് സയീദ് ജയിലിലായപ്പോൾ ഭീകരസംഘടനയെ നയിച്ചതും ഇയാളാണ്. 2012ൽ യുഎൻ രക്ഷാ സമിതി ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 20 വർഷമായി ലഷ്കറിനു വേണ്ടി പണം സമാഹരിക്കുന്നവരിൽ പ്രധാനിയാണ് ഭുട്ടവിയെന്ന് അന്നു യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തിയിരുന്നു.
ഭുട്ടവിയുടെ മരണം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളും സ്ഥിരീകരിച്ചു. എഴുപത്തെട്ടുകാരനായ ഭുട്ടവിയുടെ സംസ്കാരത്തിന്റെ വിഡിയൊ ദൃശ്യങ്ങൾ ലഷ്കർ ഇ തൊയ്ബ പുറത്തുവിട്ടു. 2008 നവംബറിലെ മുംബൈ ആക്രമണത്തിന് അജ്മൽ കസബ് ഉൾപ്പെടെ ഭീകരരെ സജ്ജരാക്കിയത് ഇയാളുടെ നേതൃത്വത്തിലാണ്.
ആക്രമണത്തിലൂടെ രക്തസാക്ഷിത്വം വരിക്കുന്നത് വഴി മരണശേഷം നന്മകളുണ്ടാകുമെന്ന് ഭീകരരെ പഠിപ്പിച്ചത് ഇയാളാണെന്നു യുഎസ്. ലഷ്കറിന്റെയും ജമാ അത്ത് ഉദ് ദവയുടെയും ആക്രമണങ്ങൾക്കു മുന്നോടിയായി ഫത്വകൾ പുറത്തിറക്കുന്നത് ഭുട്ടവിയായിരുന്നു. ലഷ്കർ, ജമാഅത്ത് ഉദ് ദവ മദ്രസ ശൃംഖലയുടെ ആക്റ്റിങ് അമീറായി പ്രവർത്തിച്ച ഭുട്ടവി 2002ലും 2008ലും സയീദ് ജയിലിലായപ്പോൾ ലഷ്കർ ഇ തൊയ്ബയെയും ജമാ അത്ത് ഉദ് ദവയെയും നയിച്ചു.