
സിംഗപ്പൂർ: ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്‍റായി സ്ഥാനമേറ്റു. 154 വർഷം പഴക്കമുള്ള ഇസ്താനയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വംശജനായ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോനാണ് ഷൺമുഖരത്നത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി ലീ സീൻ ലൂങ്, മന്ത്രിമാർ, എംപിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
66 കാരനായ ഷൺമുഖരത്നം ഇനിയുള്ള ആറു വർഷക്കാലം സിംഗപ്പൂർ പ്രസിഡന്‍റ് പദവി വഹിക്കും. മുൻ പ്രസിഡന്‍റ് ഹാലിമാ യാക്കോബ് സെപ്റ്റംബർ 13ന് അധികാരമൊഴിഞ്ഞിരുന്നു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ടു സ്വന്തമാക്കിയാണ് ഷൺമുഖരത്നം പ്രസിഡന്‍റ് പദം സ്വന്തമാക്കിയത്. സിംഗപ്പൂർ സ്വദേശിയും അഭിഭാഷകയുമായ ജെയ്ൻ ഇറ്റോഗിയാണ് ഷൺമുഖരത്നത്തിന്‍റെ ഭാര്യ.